ഗുരുവായൂർ പാൽപ്പായസമധുരം 
നിറയാൻ മാന്നാറിന്റെ കൂറ്റൻ വാർപ്പ്

ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിക്കാൻ മാന്നാറിൽ നിർമിച്ച കൂറ്റൻ വാർപ്പ്


മാന്നാർ  ഗുരുവായൂർ ക്ഷേത്ര തിടപ്പള്ളിയിലേക്ക് മാന്നാറിലെ വിശ്വകർമജകരുടെ കരവിരുതിൽ ഭീമാകാരമായ വാർപ്പ്. രണ്ടേകാൽ ടൗൺ ഭാരത്തിൽ നിർമിച്ച വാർപ്പിൽ 1500 ലിറ്റർ പാൽപ്പായസം ഒന്നിച്ച്‌ തയ്യാറാക്കാം. വാർപ്പ് പരുമലയിൽനിന്ന്‌ വാഹനത്തിൽ തിങ്കൾ രാവിലെ ഗുരുവായൂരിലെത്തിക്കും.    പരുമല പന്തപ്ലാതെക്കേതിൽ കാട്ടുംപുറത്ത് അനന്തൻ ആചാരിയുടെയും (67) മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ ജഗന്നാഥൻ, രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതോളം തൊഴിലാളികൾ നാലുമാസത്തെ പരിശ്രമത്തിലാണ് വാർപ്പ് നിർമിച്ചത്. 2000 ലധികം കിലോ ഭാരവും 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവും 22 അടി ചുറ്റളവുമുണ്ട്.    തൃശൂർ ചേറ്റുവ സ്വദേശി എൻ ബി പ്രശാന്താണ് ശുദ്ധമായ വെങ്കല പഴയോടിൽ നിർമിച്ച ഈ ഭീമൻ നാലുകാതൻ വാർപ്പ് ബുധൻ രാവിലെ ഗുരുവായൂർ ക്ഷേത്രനടയിൽ സമർപ്പിക്കുന്നത്‌. വെങ്കലം, പഴഓട്, ചെമ്പ്, വെളുത്തീയം, എന്നിവ ഉപയോഗിച്ച് ചുറ്റിലും ഗജലക്ഷ്‌മി, ഗൗളി എന്നീ ചിത്രങ്ങളും വഴിപാടുകാരന്റെ പേരുമുണ്ട്.   ശബരിമല, ഏറ്റുമാനൂർ, പാറമേക്കാവ്, മലയാലപ്പുഴ തുടങ്ങി  നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങൾ നിർമിച്ചത് അനന്തൻ ആചാരിയാണ്. നിവേദ്യ പാത്രങ്ങളും വിളക്കുകളും തയാറാക്കുന്നതോടൊപ്പം ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികളും ചെയ്യുന്നു. മുമ്പ് 1000 ലിറ്റർ പാൽപ്പായസം തയാറാക്കാൻ കഴിയുന്ന രണ്ടുടൺ ഭാരമായ  വാർപ്പ് നിർമിച്ചിട്ടുണ്ട്‌.   കഴിഞ്ഞ തൃക്കാർത്തികയ്‌ക്ക്‌ ചക്കുളത്ത് ഭഗവതിക്ക് ചാർത്തിയ  അരക്കിലോ തങ്കക്കിരീടവും, ചുനക്കര മഹാദേവന് സമർപ്പിച്ച തിരുവാഭരണവും, പാറമേക്കാവിലെ കോമരത്തിന് സമർപ്പിച്ച പള്ളിവാളും നിർമിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിന്‌ സമർപ്പിക്കാൻ  തുലാഭാരത്തട്ടിന്റെ നിർമാണവും അവസാനഘട്ടത്തിലാണെന്ന് അനന്തൻ ആചാരി പറഞ്ഞു. Read on deshabhimani.com

Related News