ആലപ്പുഴ മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് തുറന്നു
ആലപ്പുഴ> ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. ഇതോടെ പണച്ചെലവില്ലാതെ സാധാരണക്കാർക്ക് ആധുനിക സൗകര്യങ്ങളോടെ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കി സമഗ്രആരോഗ്യ കേരളത്തിലേക്ക് നാട് ഒരുചുവടുകൂടി മുന്നേറി. 18 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. എൻഡോക്രൈനോളജി, കാർഡിയോളജി, കാർഡിയോതൊറാസിക്, ന്യൂറോ സർജറി, യൂറോളജി, പ്ലാസ്‌റ്റിക് സർജറി വിഭാഗങ്ങളിൽ 200 സൂപ്പർ സ്‌പെഷ്യാലിറ്റി കിടക്കയും 50 ഐസിയു കിടക്കയും ലഭ്യമാകും. ആറ് പോസ്‌റ്റ് കാത്ത് ഐസിയു, ആറ് സ്‌റ്റെപ് ഡൗൺ ഐസിയു, എട്ട് മോഡ്യുലാർ ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയും സജ്ജമായി. യോഗത്തിൽ കേന്ദ്ര ആരോഗ്യ–കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ അധ്യക്ഷയായി. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി എന്നിവർ മുഖ്യാതിഥികളായി. എച്ച് സലാം എംഎൽഎ സംസാരിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് സ്വാഗതവും അഡീ. ചീഫ് സെക്രട്ടറി ഡോ. ആശ തോമസ് നന്ദിയും പറഞ്ഞു. സ്വകാര്യമേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവാകുന്ന ചികിത്സ ഒരുരൂപപാേലും വാങ്ങാതെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയാണ് എൽഡിഎഫ് സർക്കാർ. കേരളത്തിന്റെ പൊതുജനാരോഗ്യ സംരക്ഷണത്തിൽ നാഴികക്കല്ലായി ഈ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും അതോടനുബന്ധിച്ചുള്ള ആധുനിക ചികിത്സാസംവിധാനങ്ങളും മാറും. Read on deshabhimani.com