വേനൽമഴയിൽ പെണ്ണമ്മയുടെ കണ്ണീരുപ്പ്
മാന്നാർ നെൽകൃഷിയിൽ പ്രതീക്ഷയർപ്പിച്ച പെണ്ണമ്മയ്‌ക്ക് വേനൽമഴ ഒരുക്കിയത് കണ്ണീർമഴ. ചെന്നിത്തല തൃപ്പെരുന്തുറ ഒന്നാംവാർഡിൽ വള്ളാംകടവ് ബിജുവില്ലയിൽ പെണ്ണമ്മ (66) യുടെ ഒന്നര ഏക്കർ നെൽകൃഷിയാണ് നശിച്ചത്. ഒന്നാം ബ്ലോക്ക് പാടശേഖരത്തിൽ വീടിന് സമീപം വിളവെടുക്കാറായ നെൽകൃഷി ശക്തമായ മഴയിലും കാറ്റിലും വീണു. നാല് മാസങ്ങൾക്കുമുമ്പാണ് ഭർത്താവ് തങ്കച്ചൻ മരിച്ചത്. കാലിൽ നീരുമായി ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ 49 വയസുള്ള ഏകമകൻ ബിജുവും ഭാര്യ ആശയും പെണ്ണമ്മയോടൊപ്പമാണ് താമസം. തോരാമഴയിൽ പാടത്ത് വെള്ളം നിറഞ്ഞ് നെൽച്ചെടി മുങ്ങി. കൊയ്‌ത്തുയന്ത്രം ഇറക്കാൻ പറ്റാത്ത സാഹചര്യം. കൊയ്‌തെടുക്കാൻ പെണ്ണമ്മ പാടത്തിറങ്ങി. കൂലിക്ക് ഒരാളെ കൂട്ടിയെങ്കിലും നാലിലൊന്ന് ഭാഗമേ കൊയ്‌തെടുക്കാനായുള്ളു. കടം വാങ്ങിയതെല്ലാം കൊയ്‌ത്ത് കഴിഞ്ഞ് തിരികെക്കൊടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു പെണ്ണമ്മ. Read on deshabhimani.com