അരുമശിഷ്യനെത്തി അനുഗ്രഹം തേടി
മാവേലിക്കര ജീവിതത്തിൽ ഏറെ സ്വാധീനിച്ചത് മലങ്കര സഭാരത്‌നം ഡോ. ഗീവർഗീസ് ഒസ്‌താത്തിയോസ് തിരുമേനിയാണെന്ന് ഓർത്തഡോക്‌സ് സഭയുടെ കാതോലിക്ക ബാവയായി തെരഞ്ഞെടുത്ത ഡോ. മാത്യൂസ് മാർ സേവേറിയോസ് പറഞ്ഞു. തന്റെ ഗുരുകൂടിയായ ഒസ്‌താത്തിയോസ് തിരുമേനിയുടെ കബറിടം സന്ദർശിച്ചശേഷം ദേശാഭിമാനിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല്യകാലംമുതൽ തിരുമേനിയുടെ പ്രസംഗങ്ങൾ കേട്ടിരുന്നു. ആ വാക്കുകൾ സുവിശേഷ വേലയിലേക്കും പൗരോഹിത്യത്തിലേക്കും വരാൻ പ്രചോദനമായി. നിനക്കാവുന്നിടത്തോളം വിദ്യാഭ്യാസം ചെയ്‌തിട്ട് വൈദിക രംഗത്തേക്ക് വരാൻ ഒസ്‌താത്തിയോസ് തിരുമേനിയാണ് നിർദേശിച്ചത്. തിരുമേനി വൈദികനായിരിക്കെ കോട്ടയം പഴയ സെമിനാരിയിൽ അദ്ദേഹത്തിന്റെ ശിഷ്യനാകാൻ ഭാഗ്യം ലഭിച്ചു. പിന്നീട് ഞങ്ങൾ സഹ അധ്യാപകരുമായി. അന്നുമുതൽ ആ സ്വാധീനം ജീവിതത്തിലുണ്ട്.അദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്‌ടനായി ഞാൻ 17 ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്ക് രൂപംനൽകി. റഷ്യയിൽ രണ്ട് വർഷവും റോമിൽ അഞ്ച് വർഷവും പഠിച്ചു. ക്രിസ്‌തു ശാസ്‌ത്രത്തിൽ ഡോക്‌ടറേറ്റ് എടുത്തശേഷം തിരികെയെത്തി തിരുമേനിയുടെ കൂടെ പ്രവർത്തിച്ചു. ഞായറാഴ്‌ച വൈകിട്ടാണ് ഡോ. മാത്യൂസ് മാർ സേവേറിയോസ് പുളിമൂട് സെന്റ് പോൾസ് മിഷൻ സെന്ററിൽ ഒസ്‌താത്തിയോസ് തിരുമേനിയുടെ കബറിടത്തിൽ എത്തിയത്. മിഷൻ സെന്റർ മാനേജർ യൂഹാനോൻ റമ്പാൻ, ഫാ. കെ കെ ഗീവർഗീസ് എന്നിവർ ചേർന്ന് സ്വീകരിച്ചു. Read on deshabhimani.com