ശരീരംകൊണ്ട് കവിതവരച്ച് കുഞ്ഞിക്കുട്ടൻ
ആലപ്പുഴ വേർതിരിവുകൾക്കിടയിലും മനുഷ്യശരീരം ഒരു പ്രതിഭാസമാണെന്ന് കോവിഡ് കാലം തെളിയിച്ചെന്ന് വ്യക്തമാക്കുകയാണ് കുഞ്ഞിക്കുട്ടൻ നാരായണന്റെ മഷി ഡ്രോയിങ്ങുകൾ. നമ്മൾ ഒരു കുടുംബത്തിലെ അംഗങ്ങളാണെന്ന ലോകമേ തറവാട് ബിനാലേയുടെ ആശയം തന്നെയാണ് കുഞ്ഞിക്കുട്ടന്റെ ചിത്രങ്ങളിലും. ‘ഭൗതികശരീരത്തിന്റെ നിലനിൽപ്പും രൂപവും' ആണ് രചനകളുടെ കാതൽ. ‘റീഅസംബിൾഡ് പോയംസ്'എന്ന 20 ഇങ്ക് ഡ്രോയിങ്ങുകളിലൂടെ ദൈനംദിന ജീവിതത്തിലെ ഭൂമിശാസ്‌ത്രപരവും ചരിത്രപരവും വ്യക്തിപരവുമായ ബന്ധങ്ങളും തുറന്നുകാട്ടുന്നു. നാം ഒരേസമയം പ്രകൃതിയിലും നമ്മുടേതായ ലോകത്തും ജീവിക്കുന്നവരാണ്. ലോകമേ തറവാടിൽ പങ്കെടുക്കാനായതിൽ അഭിമാനമുണ്ട്. മാവേലിക്കര സ്വദേശിയായ കുഞ്ഞിക്കുട്ടൻ പറഞ്ഞു. തൃപ്പൂണിത്തുറ ആർഎൽവി കോളേജിൽ ബിഎഫ്എ പാസായ ഇദ്ദേഹം കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽനിന്ന് സ്‌കൾപ്ചറിൽ ബിരുദാനന്തര ബിരുദം നേടി. 2007 മുതൽ നിരവധി ഗ്രൂപ്പ് എക്‌സിബിഷനുകളിൽ പങ്കെടുക്കുന്നു. ജർമനിയിലെ സെൻട്രൽ വർക്ക് ഡ്രസ്ഡന്റെ ഗോതെ ആർട്ട് റെസിഡൻസി പ്രോജക്‌ടിന്റെയും ഭാഗമായിരുന്നു കുഞ്ഞിക്കുട്ടൻ. Read on deshabhimani.com