റൈസ് പാർക്ക് ഒരു വർഷത്തിനകം



തിരുവനന്തപുരം കുട്ടനാട് ബ്രാൻഡ്‌ അരി ഉൽപ്പാദിപ്പിക്കാൻ ആലപ്പുഴയിൽ സംയോജിത റൈസ് പാർക്ക് ഒരു വർഷത്തിനകം ആരംഭിക്കുമെന്ന്‌ മുഖ്യമന്ത്രി.  ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കുട്ടനാടിനായി കാര്യക്ഷമമായ ഇടപെടലാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ 2019 മാർച്ച് വരെ 1013.35 കോടി വിനിയോഗിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  സംസ്ഥാന ആസൂത്രണ ബോർഡും കിഫ്ബിയും  ബന്ധപ്പെട്ട വകുപ്പുകളും റീബിൽഡ് കേരള ഇൻഷ്യേറ്റീവും ഏകോപിച്ചാണ് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പാക്കുന്നത്.  ചില പദ്ധതികൾക്ക് നൂറ് ദിനത്തിനുള്ളിൽ ഫലം കണ്ടുതുടങ്ങും. 13 പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ 291 കോടി രൂപ ചെലവഴിച്ച് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.  റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മൂന്ന് കെഎസ്ഇബി സബ് സ്‌റ്റേഷൻ നിർമിക്കും. തോട്ടപ്പള്ളി സ്പിൽവേയുടെ പ്രവർത്തനം കാര്യക്ഷമമാക്കി അടിഞ്ഞുകൂടിയ മൂന്നു ലക്ഷം ക്യുബിക് മീറ്റർ മണൽ നീക്കും. ഐമനത്തെ ഉത്തരവാദിത്ത ടൂറിസം മാതൃകാവില്ലേജായി പ്രഖ്യാപിക്കും.  എലിവേറ്റഡ് ക്യാറ്റിൽ ഷെഡ് സ്ഥാപിക്കും. താറാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ ഗവേഷണ കേന്ദ്രം സ്ഥാപിക്കും.   പ്രളയാനന്തര പുനർനിർമാണം: ചെലവഴിച്ചത്‌ 484 കോടി    2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കുട്ടനാട് പ്രദേശങ്ങളിൽമാത്രം ദുരിതാശ്വാസത്തിനായി  484.38 കോടി രൂപ ചെലവഴിച്ചെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.  പ്രളയദുരിതത്തിൽ അകപ്പെട്ട 53,736 കുടുംബങ്ങൾക്ക് 10,000 രൂപവീതം ധനസഹായം നൽകി. വീടുകൾക്ക് പൂർണമായും നാശനഷ്ടം സംഭവിച്ച മുഴുവൻപേർക്കും ഒന്നാം ഗഡു ധനസഹായം നൽകി.  1306 പേർക്ക് രണ്ടാം ഗഡു സഹായവും 1009 പേർക്ക് മൂന്നാം ഗഡു ധനസഹായവും ലഭ്യമാക്കി.  2019ലെ പ്രളയത്തിൽ അടിയന്തര ധനസഹായമായി പതിനായിരം രൂപവീതം നൽകുന്നതിന് 39.08 കോടി രൂപ ചെലവഴിച്ചു. Read on deshabhimani.com

Related News