‘വീണ്ടും വിദ്യാലയത്തിലേക്ക്‌’



 ആലപ്പുഴ സ്‌കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിന് തയ്യാറെടുപ്പുകൾ ആരംഭിച്ചു. 11 ഉപജില്ലകളിലായി 770 സ്‌കൂളുകളിൽ ബഹുജന പങ്കാളിത്തത്തോടെയാണ് വിദ്യാർഥികൾക്ക് സുരക്ഷിത പഠനത്തിന് സൗകര്യമൊരുക്കുക.  ‘പുറപ്പാട് വീണ്ടും വിദ്യാലയത്തിലേക്ക്’ പേരിൽ തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ കലക്‌ടർ എ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കെട്ടിടങ്ങൾ, ക്ലാസ് മുറികൾ, മതിലുകൾ, കുടിവെള്ള വിതരണ സംവിധാനം തുടങ്ങി പശ്ചാത്തല സൗകര്യങ്ങളും സുരക്ഷിതമാണെന്ന് മുൻകൂട്ടി ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളും സ്‌കൂൾ അധികൃതരും വകുപ്പുകളും ശ്രദ്ധിക്കണം. തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും പൊതുസമൂഹത്തിന്റെയും രക്ഷിതാക്കളുടെയും പിന്തുണ ഉറപ്പാക്കുന്നതിനും വിവിധ തലങ്ങളിൽ യോഗങ്ങളും ബോധവൽക്കരണവും നടത്തും. ക്രമീകരണങ്ങൾ 23–--ാം തീയതിയോടെ പൂർത്തിയാക്കും.  25 മുതൽ 30വരെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്‌കൂളുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.  സ്‌കൂൾ കെട്ടിടങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തി 26ന് മുമ്പ്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ് ലഭ്യമാക്കണം. മാസ്‌ക്കുകൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സംവിധാനം ഒരുക്കണം. സ്‌കൂൾ വാഹനങ്ങൾ പരിശോധിച്ച് സമയ ബന്ധിതമായി ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ ആർടിഒയ്ക്ക് നിർദേശം നൽകി.  എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ജില്ലയിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പ്രതിനിധികൾ, ജില്ലാ വികസന കമ്മീഷണർ  കെ എസ് അഞ്ജു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വി ആർ ഷൈല, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News