പ്രത്യേക നിയന്ത്രണങ്ങള്‍



 ആലപ്പുഴ ജില്ലയിൽ കോവിഡ് ടെസ്‌റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായതോടെ കലക്‍ടര്‍ എ അലക്‍സാണ്ടര്‍ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എല്ലാ സാമൂഹ്യ, രാഷ്ട്രീയ, സമുദായിക പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ, വിവഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും സാമൂഹിക അകലവും ഉറപ്പാക്കണം.  പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. പങ്കെടുക്കുന്നവർ രണ്ട്‌ ഡോസ് വാക്‌സിൻ എടുത്തിരിക്കണം. സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങൾ, പരിപാടികൾ, ചടങ്ങുകൾ എന്നിവ ഓൺലൈനാക്കണം. ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, വലിയ വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന ക്രമത്തിൽ മാത്രം പൊതുജനങ്ങൾക്ക് പ്രവേശിക്കാം.  ഹോട്ടലുകളില്‍ ഉൾപ്പെടെയുള്ള ജിം, നീന്തൽക്കുളങ്ങൾ, ഹോട്ടലുകളിലെ പാര്‍ട്ടി ഹാളുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഇനി ഒരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹോട്ടലുകളില്‍ പൊതുവായി ഉപയോഗിക്കുന്ന സ്ഥലങ്ങൾ എന്നും സാനിറ്റൈസ് ചെയ്യണം. രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമാണ് ലിഫ്റ്റുകളിൽ പ്രവേശനം.  ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണവിതരണത്തിൽ ശാരീരികഅകലം പാലിക്കണം. വ്യാപാരസ്ഥാപനങ്ങള്‍ ഓൺലൈൻ കച്ചവടം പ്രോത്സാഹിപ്പിക്കണം. കലക്‍ടര്‍ എ അലക്‍സാണ്ടര്‍ പറഞ്ഞു.  മാസ്‌ക് ധരിക്കാനും സമൂഹഅകലം പാലിക്കാനും എല്ലാവരും ജാഗ്രത പുലർത്തണം. ഉത്തരവ് പാലിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണം.  ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കണം. മുൻകരുതലുകള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും പരിശോധിക്കും. ഇതിന് ജില്ലാ മെഡിക്കൽ ഓഫീസറെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്‌റ്ററുകൾ രൂപപ്പെട്ടാൽ അടിയന്തരമായി 15 ദിവസത്തേക്ക് അടച്ചിടാന്‍ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും അധികാരം നൽകി. Read on deshabhimani.com

Related News