പ്രതിഷേധനിര തീർത്ത്‌ നാട്‌



 ആലപ്പുഴ ഡൽഹി വർഗീയകലാപത്തിന്റെ ഗൂഢാലോചനക്കേസിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവരെ ഉൾപ്പെടുത്താനുള്ള ഡൽഹി പൊലീസിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച്‌ കേരളം. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തത്‌ പതിനായിരങ്ങൾ. വൈകിട്ട്‌ അഞ്ചുമുതൽ അര മണിക്കൂറായിരുന്നു പ്രതിഷേധം. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ ജില്ല, ഏരിയ കേന്ദ്രങ്ങളിൽ പത്തിൽ കുറഞ്ഞയാളുകൾ സാമൂഹ്യ അകലം പാലിച്ചാണ്‌ അണിനിരന്നത്‌.  ഭരണഘടനാവിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം ചെയ്‌തവരെ കള്ളക്കേസിൽ കുടുക്കാനും  കലാപത്തിന്‌ വഴിമരുന്നിട്ട കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയുള്ള ജനകീയ പ്രതിഷേധമായി സമരം മാറി. സിപിഐ എം പ്രവർത്തകർക്കു പുറമെ ഇതര രാഷ്ട്രീയ പാർടികളിൽനിന്നുള്ളവരും കലാസാഹിത്യ സാംസ്‌കാരികരംഗത്തെ പ്രമുഖരും പങ്കെടുത്തു.  ആലപ്പുഴ പട്ടണത്തിലെ എ വി ജെ ജങ്‌ഷനിൽ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പി ചിത്തരഞ്‌ജൻ സംസാരിച്ചു.  മാന്നാറിൽ സംസ്ഥാന  കമ്മിറ്റി അംഗം അഡ്വ. സി എസ് സുജാത ഉദ്ഘാടനംചെയ്‌തു. പ്രതിഷേധ സമരം ഹരിപ്പാട്‌ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി നങ്ങ്യാർകുളങ്ങര ജങ്ഷനിൽ നടത്തിയ പ്രതിഷേധ സമരം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം സത്യപാലൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര നഗരത്തിൽ  സമരം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ആർ രാജേഷ് എംഎൽഎ സംസാരിച്ചു. ചാരുംമൂട്ടിൽ യോഗം  ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്തു. തുറവൂർ ടൗണിൽ പ്രതിഷേധ സംഗമം  സംസ്ഥാന കമ്മിറ്റി അംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മനു  സി  പുളിക്കൽ അധ്യക്ഷനായി. കായംകുളം കീരിക്കാട് ലോക്കൽ കമ്മിറ്റി എബനേസർ ജങ്ഷനിൽ സംഘടിപ്പിച്ച സമരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എ അലിയാർ ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരസഭയിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ പ്രസാദ്‌  സംസാരിച്ചു  Read on deshabhimani.com

Related News