എത്ര ഉന്നതനായാലും നടപടി വേണം: മന്ത്രി ജി സുധാകരൻ



ആലപ്പുഴ ദുരന്തനിവാരണ നിയമങ്ങളും കോവിഡ് പ്രോട്ടോക്കോളും ലംഘിക്കുന്നത് എത്ര ഉന്നതനാണെങ്കിലും പൊലീസ് നടപടിയെടുക്കണമെന്ന് മന്ത്രി ജി സുധാകരൻ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. സർക്കാർ റോഡുകളിൽ ചട്ടംലംഘിച്ച് കച്ചവടം നടത്തുന്നവരെ നീക്കംചെയ്യണം.  നിരോധനാജ്ഞ പ്രഖ്യാപിച്ചിടത്ത് കൂട്ടംകൂടുന്ന രാഷ്‌ട്രീയ നേതാക്കളും സാമുദായിക നേതാക്കളും കുറ്റവാളികളാണ്. മാർച്ച് അവസാനവും ഏപ്രിലിലും ഒരു കോവിഡ് രോഗിപോലുമില്ലാതിരുന്ന ജില്ലയാണ് ആലപ്പുഴ. ഇളവുകൾ 10 ശതമാനം ആളുകൾ ദുരുപയോഗപ്പെടുത്തി. രാഷ്‌ട്രീയ പ്രവർത്തകരിൽ ഒരുവിഭാഗം സർക്കാരുമായി സഹകരിക്കാതെ സ്വന്തം താൽപ്പര്യങ്ങൾക്കും പ്രചാരണങ്ങൾക്കും വേണ്ടി ചട്ടംലംഘിച്ചു.  കായംകുളത്തെ പച്ചക്കറി കടക്കാരൻ, മത്സ്യവ്യാപാരി എന്നിവരുടെ സമ്പർക്കപട്ടികയിൽ വന്ന അഞ്ഞൂറോളം ആളുകൾ നിരീക്ഷണത്തിൽ പോയിട്ടുണ്ട്‌. ഇവരുടെ സാമ്പിളുകൾ എത്രയുംവേഗം പരിശോധിച്ച് തീർപ്പാക്കണം.   ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിൽ ജോലിഭാരമുള്ളതിനാൽ രോഗനിർണയത്തിൽ കാലതാമസമുണ്ടെന്ന് പരാതിയുണ്ട്. പാലക്കാട്ടെ പരിശോധനയും ആലപ്പുഴയിലാണ്. ആവശ്യമായ യന്ത്രങ്ങൾ ഉടനടി ലഭ്യമാക്കണമെന്ന് കലക്‌ടറോട് നിർദേശിച്ചിട്ടുണ്ട്. ചേർത്തല താലൂക്ക് ആശുപത്രിയിൽ ഡോക്‌ടർമാരും നേഴ്സുമാരുമടക്കം മുപ്പതോളം പേർക്ക് രോഗം ബാധിച്ചു. രോഗിയായ ഗർഭിണിയെ ചികിത്സിച്ച ഡോക്‌ടറോടും നേഴ്സുമാരോടും മറ്റ് രോഗികളോടും കൂട്ടിരിപ്പുകാരോടും സന്ദർശകരോടും ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചില്ല. 200ൽ അധികം പേരാണ് ഇപ്പോൾ ക്വാറന്റൈനിൽ. സൂപ്രണ്ടിന്റെ നടപടി കലക്‌ടർ അന്വേഷിച്ച് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകണം.   കുട്ടനാട്, ചെങ്ങന്നൂർ, ആറാട്ടുപുഴ, തെക്കേക്കര, കായംകുളം നഗരം, താമരക്കുളം, പുറക്കാട്, തുറവൂർ, കുത്തിയതോട് തുടങ്ങിയ സ്ഥലങ്ങളിലെ സാഹചര്യം ഗുരുതരമാണ് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News