തോട് കരകവിഞ്ഞു കരിപ്പുഴ ഒറ്റപ്പെട്ടു
മാവേലിക്കര കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്‌തമായതോടെ അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. കനത്തമഴയിൽ ചെട്ടികുളങ്ങര പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. കോഴിപ്പാലം, മറ്റം വടക്ക്, കരിപ്പുഴ വടക്ക്, ആച്ചംവാതുക്കൽ മേഖലകളാണ് ഭീഷണിയിലായത്. പലരും സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറി. വെട്ടിയാർ, കണ്ടിയൂർ മേഖലകളിലെ വീട്ടുമുറ്റങ്ങളിൽ വെള്ളംനിറഞ്ഞു. മറ്റം വടക്ക് കീച്ചേരിൽ കടവ് വെള്ളത്തിൽ മുങ്ങി. കോഴിപ്പാലം-–-കീച്ചേരിൽ കടവ് റോഡിലും കരിപ്പുഴ -–- ആച്ചംവാതുക്കൽ റോഡിലും ഗതാഗതം തടസപ്പെട്ടു. വലിയപെരുമ്പുഴ -കോഴിപ്പാലം റോഡും ഭീഷണിയിലാണ്. കരിപ്പുഴ തോട് കരകവിഞ്ഞൊഴുകി പ്രദേശം ഒറ്റപ്പെട്ടു. കണ്ണാട്ടുമോടി അരുണാലയത്തിൽ രഘുവരന്റെയും ചെട്ടികുളങ്ങര 10–-ാം വാർഡിൽ പുത്തൻകുറ്റിയിൽ മിനി തോമസുകുട്ടിയുടെയും വീട് തകർന്നു. ചെന്നിത്തല പുഞ്ചയ്‌ക്ക് സമീപത്തെ രണ്ട് വീടുകൾ വെള്ളത്തിൽ മുങ്ങി. ആറ് പേരെ ചെറുകോൽ ഗവ. യുപിഎസിലേക്ക് മാറ്റിത്താമസിപ്പിച്ചു. Read on deshabhimani.com