പൊലീസുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന്‌



ആലപ്പുഴ പൊലീസ് ക്വാർട്ടേഴ്സിൽ ഭാര്യയും പിഞ്ചുകുഞ്ഞുങ്ങളും മരിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞദിവസമാണ്‌ അന്വേഷകസംഘം ആലപ്പുഴ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ഫസ്‌റ്റ്‌ ക്ലാസ്‌ കോടതി–-1ൽ കുറ്റപത്രം നൽകിയത്‌. അതേസമയം ജാമ്യവ്യവസ്ഥ ലംഘിച്ച പൊലീസുകാരന്റെ ജാമ്യം റദ്ദുചെയ്യണമെന്നും അന്വേഷകസംഘം ആവശ്യപ്പെട്ടു.  ആലപ്പുഴ മെഡിക്കൽ കോളേജ് പൊലീസ് എയ്ഡ്പോസ്‌റ്റിലെ സിപിഒ റെനീസിന്റെ (32) ഭാര്യ നജ്‍ല (27), മകൻ ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ) എന്നിവരാണ്‌ മരിച്ചത്‌.  ആത്മഹത്യ പ്രേരണക്കുറ്റമാണ്‌ ചുമത്തിയിരിക്കുന്നത്‌. എല്ലാ ശനിയാഴ്‌ചയും അന്വേഷകസംഘത്തിന്‌ മുന്നിൽ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ.  എന്നാൽ കഴിഞ്ഞ രണ്ടു ശനിയാഴ്‌ചകളിൽ ഇയാൾ അന്വേഷകസംഘത്തിന്‌ മുമ്പിൽ ഹാജരായില്ല. ഇതേതുടർന്നാണ്‌ ജാമ്യം റദ്ദുചെയ്യണമെന്നാവശ്യം. മെയ്‌ 10നാണ് നജ്‍ലയും പിഞ്ചുകുഞ്ഞുങ്ങളും മരിച്ചത്‌. ടിപ്പുസുൽത്താന്റെ കഴുത്തിൽ ഷാൾമുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊന്നശേഷം നജ്‍ല കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അന്ന്‌ രാത്രി ഡ്യൂട്ടിയിലായിരുന്നു റെനീസ്. ഇയാളുടെ കാമുകി ഷഹാനയും (24) അറസ്‌റ്റിലായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയായിരുന്നു അറസ്‌റ്റ്‌.  റെനീസിനെ കല്യാണം കഴിക്കാൻ കാമുകി സമ്മർദം ചെലുത്തിയിരുന്നു. മെയ്‌ 10നും ഷഹാന ക്വാർട്ടേഴ്സിലെത്തി ഇതുപറഞ്ഞ് ഭീഷണിപ്പെടുത്തി. ഈ മനോവിഷമത്തിലാണ് ആത്മഹത്യ. ഷഹാനയുടെ എല്ലാ നീക്കങ്ങൾക്കും റെനീസിന്റെ പിന്തുണ ഉണ്ടായിരുന്നെന്നാണ്‌ കണ്ടെത്തൽ. Read on deshabhimani.com

Related News