ജൈവകൃഷിയിൽ യൂറോപ്യൻ മോഡലുമായി പ്രവാസി യുവാവ്
കഞ്ഞിക്കുഴി ചൊരിമണലിൽ യൂറോപ്യൻ മോഡൽ കൃഷി പരീക്ഷിക്കാനൊരുങ്ങി പ്രവാസി യുവാവ്. കഞ്ഞിക്കുഴി 17 - –-ാംവാർഡ് പുഴാരത്ത് പി വി ഷൈജുവാണ് സംയോജിത കൃഷിയ്‌ക്ക് തുടക്കം കുറിച്ചത്. ബ്രിട്ടനിൽ നഴ്‌സായ ഷൈജു ആറു മാസം മുമ്പ് നാട്ടിൽ വന്നശേഷമാണ് കാർഷിക രംഗത്തേക്കിറങ്ങിയത്. പച്ചക്കറി കൃഷിയും നെൽകൃഷിയും മത്സ്യകൃഷിയും ഒക്കെ ചേർന്ന സമ്മിശ്ര കൃഷി മന്ത്രി പി പ്രസാദ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്‌തു. കഞ്ഞിക്കുഴിയിലെ മികച്ച കർഷകയായ അമ്മ ശശികലയുടെ പാത പിന്തുടരുകയാണ് ഷൈജു. പൂക്കളും പച്ചക്കറികളും നിറഞ്ഞ ഹരിതഭൂമി വേറിട്ട കാഴ്‌ചയാണ്. കലാകാരൻകൂടിയായ ഷൈജു മന്ത്രിയുടെ സാന്നിധ്യത്തിൽ നൃത്തം ചുവട്ടിയും കൈയടി നേടി. ഉള്ളി മുതൽ മല്ലി ഇല വരെ പച്ചക്കറികളാണ് നട്ടത്. ഭാര്യ ദീപയും മകൻ ഇഷാനും പ്രോത്സാഹനവുമായി രംഗത്തുണ്ട്. രണ്ടര ഏക്കറിലെ സംയോജിത ജൈവ കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞേ ഷൈജു മടങ്ങൂ. പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com