കരുതൽക്കരങ്ങളിൽ
നങ്ങ്യാർകുളങ്ങര ജീവൽ പ്രശ്‌നങ്ങളിൽ ജനങ്ങൾക്ക് കൈത്താങ്ങായി താലൂക്ക് അദാലത്തുകൾ പൂർത്തിയായി. ചേർത്തല, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലായി നിരവധിയാളുകൾ സഹായം തേടി എത്തി. നിയമ നൂലാമാലകളിലും ചുവപ്പുനാടകളിലും കുരുങ്ങിയ നൂറുകണക്കിന് ഫയലുകളിൽനിന്ന് ജീവിതം വീണ്ടെടുത്ത് മന്ത്രിമാരും ജനപ്രതിനിധികളും സമ്മാനിച്ചപ്പോൾ ഉദ്യോഗസ്ഥരും സജീവമായി. കാർത്തികപ്പള്ളി താലൂക്കിൽ നടന്ന മന്ത്രിമാരുടെ കരുതലും കൈത്താങ്ങും താലൂക്ക് പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 709 പരാതികളിൽ 454 എണ്ണം തീർപ്പാക്കി. വ്യാഴാഴ്ച അദാലത്തിൽ തീർപ്പാക്കിയത് 273. പുതിയതായി ലഭിച്ച 935 അപേക്ഷകളിൽ ഒരു മാസത്തിനകം തന്നെ നടപടി ഉണ്ടാകുമെന്നും ഉദ്ഘാടനം ചെയ്ത മന്ത്രി പി പ്രസാദ് അറിയിച്ചു. അതത് വകുപ്പുകൾക്ക് കൈമാറിയശേഷം നിശ്ചിത തീയതിക്കകം തീർപ്പാക്കും. തുടർനടപടികൾ വിലയിരുത്താനും തീർപ്പാക്കാനും മന്ത്രിമാരുടെ നേതൃത്വത്തിൽ ജൂലൈ 24ന് യോഗം ചേരും. കായംകുളം മുനിസിപ്പൽ ചെയർപേഴ്സൺ പി ശശികല അധ്യക്ഷയായി. എ എം ആരിഫ് എംപി, യു പ്രതിഭ എംഎൽഎ, തോമസ് കെ തോമസ് എംഎൽഎ എന്നിവർ മുഖ്യാതിഥികളായി. ജില്ലാ പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ബിപിൻ സി ബാബു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്‌മിണി രാജു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, ഹരിപ്പാട് മുനിസിപ്പൽ ചെയർമാൻ കെ എം രാജു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ടി എസ് താഹ, എ ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, കെ ജി സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സജീവൻ, എസ് സുരേഷ്, എം കെ വേണുകുമാർ, ഷീജ സുരേന്ദ്രൻ, ഒ സൂസി, അജിത അരവിന്ദൻ, എബി മാത്യു, ഷാനി കുരുമ്പോളിൽ, എസ് പവനനാഥൻ, എസ് വിനോദ്കുമാർ, തഹസിൽദാർ പി എ സജീവ് എന്നിവർ പങ്കെടുത്തു. സബ്കലക്‌ടർ സൂരജ് ഷാജി സ്വാഗതവും എഡിഎം എസ് സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com