തനിമ ചോരാതെ തത്സമയം തനത് നിർമാണം
ചെങ്ങന്നൂർ ശാസ്‌ത്രത്തിന്റെ പുതിയ കുതിപ്പുകൾ വ്യക്തമാക്കുന്ന ഐച്ച്ആർഡി തരംഗ് –- 23 മേളയിലെ പ്രദർശന സ്‌റ്റാളുകളിൽ പാരമ്പര്യ ഗ്രാമീണ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നസാംസ്‌കാരിക വകുപ്പിന്റെ റൂറൽ ആർട്ട് ഹബ്ബ് ശ്രദ്ധേയകുന്നു. ആറന്മുള വാസ്‌തുവിദ്യാ ഗുരുകുലം 14 ജില്ലകളിലെയും ഗ്രാമീണ സിഗ്‌നേച്ചറായ പ്രധാന ഉൽപ്പന്നങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മാന്നാറിലെ ഓട്ടുപാത്രങ്ങളും ചെങ്ങന്നൂർ കല്ലിശേരിയിലെ മൺപാത്ര നിർമാണവുമാണ് പ്രധാനം. സ്‌റ്റാളിനുള്ളിൽ മൺപാത്ര നിർമാണത്തിന്റെ തത്സമയ പ്രദർശനമുണ്ട്. ഓണാട്ടുകരയിലെ കെട്ടുകാഴ്‌ച ഉരുപ്പടികളുടെ രൂപങ്ങൾ, തിരുവനന്തപുരത്ത് നിർമിച്ച ഓണവില്ല്, തൃശൂർ ചേർപ്പിൽ തടിയിൽ നിർമിച്ച ആന, കാസർകോട് തളങ്കര തൊപ്പി, കണ്ണൂർ കുഞ്ഞിമംഗലം വെങ്കല ശിൽപ്പം, പാലക്കാട് പെരുവെമ്പ് കൈത്തറി, ഷൊർണൂർ തോൽപ്പാവ തുടങ്ങി സംസ്ഥാനത്തെ ഗ്രാമങ്ങളിലെ സാംസ്‌കാരിക നിർമിതി ഉൽപ്പന്നങ്ങളുടെ പരിച്ഛേദമാണ് സ്‌റ്റാളിൽ. വാസ്‌തുവിദ്യാ ഗുരുകുലത്തിലെ ഉദ്യോഗസ്ഥരായ സുനിൽ, രവിവർമ തമ്പുരാൻ എന്നിവർ ഇവയെക്കുറിച്ച് വിശദീകരിച്ചുനൽകുന്നു. കഥകളി രൂപത്തോടും മറ്റ് പ്രദർശന വസ്‌തുക്കളോടുമൊപ്പം സെൽഫിയെടുക്കാനും ഇവിടെ തിരക്കേറി. Read on deshabhimani.com