തലവടിയിലും മുട്ടാറിലും വീടുകൾ വെള്ളത്തിൽ

ദുരിതപ്പെയ്‍ത്ത്... തലവടി പോളേപ്പറമ്പ് പ്രദേശത്തെ വെള്ളം കയറിയ വീട്ടിൽനിന്ന് 
സാധനങ്ങളുമായി സുരക്ഷിതസ്ഥലത്തേക്ക് മാറുന്ന വീട്ടമ്മ


മങ്കൊമ്പ് ജലനിരപ്പുയരുന്ന കുട്ടനാട്ടിൽ നാല്‌ ക്യാമ്പ്‌ തുറന്നു.   കഴിഞ്ഞ ദിവസത്തേക്കാൾ അരയടിയോളം വെള്ളം കൂടി. തലവടി, മുട്ടാർ പഞ്ചായത്തുകളിൽ വീടുകൾ വെള്ളത്തിലാണ്.  കാവാലം, പുളിങ്കുന്ന്, കൈനകരി, വെളിയനാട് പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.     കുട്ടനാട് താലൂക്കിൽ ഇതുവരെ നാല്‌ ദുരിതാശ്വാസ ക്യാമ്പാണ് തുറന്നത്‌. തലവടി പഞ്ചായത്തിൽ ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ 21 കുടുംബവും വെള്ളക്കിണറിലെ ക്യാമ്പിൽ ഏഴ്‌ കുടുബവും മുട്ടാർ സെന്റ്‌ ജോർജ് ക്യാമ്പിൽ ഒമ്പത്‌ കുടുംബവും രാമങ്കരി എൻഎസ്എസ് എച്ച്എസിൽ ഒമ്പത്‌ കുടുംബങ്ങളും ഉണ്ട്. ആകെ 101 പേർ ക്യാമ്പിൽ കഴിയുന്നു. എ സി റോഡിൽ യാത്ര വേണ്ട ആലപ്പുഴ–-ചങ്ങനാശേരി റോഡിൽ മാമ്പുഴക്കരി, പള്ളിക്കൂട്ടുമ്മ, കോരവളവ്, പൂവ്വം ഭാഗത്തും വെള്ളം കയറി. റോഡു നിർമാണം നടക്കുന്നതിനാൽ ഇതുവഴി യാത്ര അപകടം നിറഞ്ഞതാണ്.   കുഴികളും മറ്റുമുള്ളതിനാൽ എ സി റോഡുവഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ ഭരണകേന്ദ്രം അറിയിച്ചിട്ടുണ്ട്. മുട്ടാർ സെൻട്രൽ റോഡിൽ വെള്ളം കയറിയതോടെ മുട്ടാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൊടുപ്പുന്ന റോഡ്, കുമരങ്കരി വാലടി റോഡ്, ചതുർഥ്യാകരി വികാസ് മാർഗ് റോഡ് എന്നീ റോഡുകളടക്കം വെള്ളത്തിലാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് ചങ്ങനാശേരിയിൽനിന്നുള്ള കായൽപ്പുറം, ചതുർഥ്യാകരി ബസ് സർവീസുകൾ നിർത്തി. കുട്ടനാട് എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്‌ടറുടെ ഓഫീസിനുള്ളിൽ വെള്ളം കയറി.   Read on deshabhimani.com

Related News