25 ആശുപത്രിയിൽ 
കീമോ തെറാപ്പി സൗകര്യം



തിരുവനന്തപുരം സംസ്ഥാനത്തെ 25 സർക്കാർ ആശുപത്രിയിൽ അർബുദ ചികിത്സയ്ക്കുള്ള കീമോ തെറാപ്പി സൗകര്യം ലഭ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് കാലത്ത് രോഗപ്രതിരോധശേഷി കുറഞ്ഞ അർബുദരോഗികൾ ചികിത്സയ്ക്ക് വളരെദൂരം യാത്ര ചെയ്യാതിരിക്കാൻ തൊട്ടടുത്തുള്ള ആശുപത്രികളിൽ അർബുദ തുടർ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.  ഈ കേന്ദ്രങ്ങളിലെ സ്‌ക്രീനിങ്ങിലൂടെയാണ്‌ 4972 പുതിയ അർബുദരോഗികളെ കണ്ടെത്തി ചികിത്സ നൽകിയത്. ഈ കേന്ദ്രങ്ങൾ വിപുലപ്പെടുത്തി കീമോ തെറാപ്പി ഉൾപ്പെടെയുള്ള സേവനം നൽകിവരുന്നു. കൂടുതൽ ആശുപത്രികളിൽ കീമോ തെറാപ്പി സൗകര്യം ഒരുക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, പുനലൂർ താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, പാല ജനറൽ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി,  തൊടുപുഴ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, മൂവാറ്റുപുഴ ജില്ലാ ആശുപത്രി, തൃശൂർ വടക്കാഞ്ചേരി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി,  തിരൂർ ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ബീച്ച് ആശുപത്രി, വയനാട് നല്ലൂർനാട് ട്രൈബൽ ഹോസ്പിറ്റൽ, കണ്ണൂർ ജില്ലാ ആശുപത്രി, തലശേരി ജനറൽ ആശുപത്രി,  കാഞ്ഞങ്ങാട് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് കീമോതെറാപ്പി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭ്യമായത്.  മെഡിക്കൽ കോളേജുകൾ, തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ എന്നിവയുമായി സഹകരിച്ചാണ് അർബുദ ചികിത്സ ഈ കേന്ദ്രങ്ങളിൽ യാഥാർഥ്യമാക്കിയത്‌.  ആദ്യ തവണ മെഡിക്കൽ കോളേജുകൾ, ആർസിസി, മലബാർ ക്യാൻസർ സെന്റർ, കൊച്ചിൻ ക്യാൻസർ സെന്റർ എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷം തുടർ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള കേന്ദ്രങ്ങളിലെത്തിയാൽ മതിയാകും. Read on deshabhimani.com

Related News