ആശാ വർക്കർമാരെ കേന്ദ്രം 
അവഗണിക്കുന്നു: സി എസ് സുജാത



ആലപ്പുഴ കോവിഡ് കാലത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്‌ട്രസഭയുടെ  അംഗീകാരം നേടിയ ആശാവർക്കർമാരെ ക്രൂരമായി അവഗണിക്കയാണ് കേന്ദ്ര സർക്കാരെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ്‌ സുജാത.  ആശാ വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുജാത.  ഇടതു പിന്തുണയോടെ ഭരിച്ച ഒന്നാം യുപിഎ സർക്കാരാണ് ആശാവർക്കർമാരെ നിയോഗിച്ചത്. പിന്നീട് വന്ന സർക്കാർ ആശാ വർക്കർമാരുടെ ഒരാവശ്യവും അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരാണ്  ആശ്വാസകരമായ തീരുമാനങ്ങൾ സ്വീകരിച്ചത്. തുടർഭരണം നേടിയ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസും  ആർഎസ്‌എസും കുറുമുന്നണിയുണ്ടാക്കി അരക്ഷിതാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണ്‌.   ആദ്യകമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയുടെ തുടക്കം കണ്ടപ്പോൾ തന്നെ സ്വസ്ഥത നഷ്‌ടമായ കോൺഗ്രസും- വർഗീയ ശക്തികളും നടത്തിയ  വിമോചന സമരംപോലെയാണിത്‌. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടെയും ഹൃദയാംഗീകാരം നേടി. കള്ള പ്രചാരണങ്ങളുമായി യുഡിഎഫ്-–- ബിജെപി ശക്തികൾ  വന്നിട്ടും ജനം അതെല്ലാം തള്ളി എൽഡിഎഫിനൊപ്പം നിലയുറപ്പിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച് മുനയൊടിഞ്ഞതും ജനം തള്ളിക്കളഞ്ഞതുമായ ആരോപണങ്ങളുമായി തെരുവിലിറങ്ങി അക്രമങ്ങൾ നടത്തുകയാണ്. 1957 അല്ല 2022 എന്ന് മനസിലാക്കുന്നത് നന്നായിരിക്കും.      കേന്ദ്ര ബിജെപി സർക്കാർ പ്രതിരോധസേനയെപ്പോലും സ്വകാര്യവൽക്കരിക്കാനായി കരാർ നിയമനം നടത്തുന്നു. 38 ലക്ഷം കോടി ആസ്‌തിയായ എൽഐസിയെ വിറ്റുതുലയ്‌ക്കുന്നു. വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമാക്കി.  എന്നിട്ട്‌ വർഗീയത വളർത്തി  ജനശ്രദ്ധ തിരിക്കുന്നു–- സുജാത പറഞ്ഞു.   Read on deshabhimani.com

Related News