ഇന്നും സാന്ത്വനമായി ആ വാക്കുകൾ
മാരാരിക്കുളം ‘വിഷമിക്കേണ്ട, പാർടി എന്നും കൂടെയുണ്ടാകും.-’ രക്തസാക്ഷി കെ രാജപ്പന്റെ കുടുംബത്തിന് കരുത്തും ആത്മവിശ്വാസവും പകർന്ന കോടിയേരി ബാലകൃഷ്‌ണന്റെ വാക്കുകൾ മണ്ണഞ്ചേരിയുടെ മനസിലിന്നും മുഴങ്ങുന്നു. ബിജെപി, ബിഎംഎസ് ഗുണ്ടകൾ കൊലപ്പെടുത്തിയ കെ രാജപ്പന്റെ കുടുംബത്തിന് സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റിയാണ് വീട് നിർമിച്ചു നൽകിയത്. സിപിഐ എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 2,000 വീടൊരുക്കുമെന്ന പ്രഖ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ആദ്യം നിർമിച്ച വീടായിരുന്നു ഇത്. താക്കോൽ കൈമാറാൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി 2018 ഏപ്രിൽ മൂന്നിന് കണ്ണർകാട് ചേന്നനാട്ടുവെളി വീട്ടിലെത്തി. ചടങ്ങിനുശേഷം വീട്ടിലെത്തി കുടുംബാംഗങ്ങളെ പരിചയപ്പെടുകയും ആശ്വസിപ്പിക്കുകയും ചെയ്‌തു. കെ രാജപ്പന്റെ ഭാര്യ രത്‌നമ്മ, മക്കൾ സീന, ബോബി (ഉണ്ണി) തുടങ്ങിയവർക്ക് കോടിയേരിയുടെ വാക്കുകൾ സാന്ത്വനമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയും ചെത്തു തൊഴിലാളി യൂണിയൻ മാനേജിങ് കമ്മിറ്റി അംഗവുമായ കെ രാജപ്പനെ 2003 ഏപ്രിൽ അഞ്ചിനാണ് വീട്ടിൽ കയറി കൊലപ്പെടുത്തിയത്. മകൻ ബോബി യെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുംചെയ്‌തു. Read on deshabhimani.com