അതിവേഗം, 
അടിപൊളിയായി സേവനം



  ആലപ്പുഴ സ്വന്തം കെട്ടിടം, ഫ്രണ്ട് ഓഫീസ്, വിശ്രമകേന്ദ്രം, കുടിവെള്ളം, ആധുനിക ശുചിമുറി, ഭിന്നശേഷിക്കാർക്ക് റാമ്പും പ്രത്യേക ശുചിമുറിയും... മുഖം മാറുകയാണ്‌ വില്ലേജ്‌ ഓഫീസുകൾ. വില്ലേജ് ഓഫീസുകൾ ജനസൗഹൃദമാക്കാനും ആധുനികവൽക്കരിക്കാനും സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ 10 വില്ലേജ്‌ ഓഫീസുകൾ കൂടി സ്‌മാർട്ടാകുന്നു. പാലമേൽ, കറ്റാനം, ഭരണിക്കാവ്‌, കണ്ണമംഗലം, തഴക്കര, വെട്ടിയാർ, മുട്ടാർ, പുളിങ്കുന്ന്‌, പുന്നപ്ര, പള്ളിപ്പുറം എന്നിവിടങ്ങളിലാണ്‌ സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകൾ ഉദ്‌ഘാടനത്തിന്‌ ഒരുങ്ങുന്നത്‌. ഇതോടെ ജില്ലയിൽ 22 സ്‌മാർട്ട്‌ വില്ലേജ്‌ ഓഫീസുകളാകും. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വില്ലേജ്‌ ഓഫീസുകൾക്ക്‌ പകരം ആധുനിക സൗകര്യങ്ങളുള്ള പുതിയ  കെട്ടിടം നിർമിക്കുകയാണ്‌ റവന്യൂവകുപ്പ്‌ പദ്ധതിയിലൂടെ. ശരാശരി 44 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ്‌ ഓരോ വില്ലേജ്‌ ഓഫീസുകളുടെയും നിർമാണം. കഴിഞ്ഞ രണ്ട്‌ സാമ്പത്തിക വർഷങ്ങളിലായി ജില്ലയിൽ 12 വില്ലേജ്‌ ഓഫീസുകൾ സ്‌മാർട്ടായിരുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന്‌ പുറമെ സേവനങ്ങൾ വേഗത്തിലും സുതാര്യവും കടലാസ് രഹിതവുമാക്കി ഭരണനിർവഹണം കാര്യക്ഷമമാക്കും. അടുത്ത ആറ്‌ മാസത്തിനുള്ളിൽ ജില്ലയിലെ -17 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാകും. 2022–--23 സാമ്പത്തിക വർഷം വില്ലേജിന് 50 ലക്ഷം രൂപയും 2020–--21, 2021–--22 സാമ്പത്തിക വർഷം 44 ലക്ഷം രൂപ വീതവും സ്മാർട്ട് വില്ലേജ് ഓഫീസുകൾക്കായി സർക്കാർ അനുമതി നൽകി. Read on deshabhimani.com

Related News