വഴിക്കണ്ണ് നിറഞ്ഞു അശ്രുബിന്ദുവായി മകൻ
മാരാരിക്കുളം വീട്ടാവശ്യത്തിന് വെള്ളമെടുത്തുതന്നിട്ട് പോയ മകൻ കൊല്ലപ്പെട്ടെന്ന വാർത്തയാണ് അഞ്ച് ദിവസത്തിനുശേഷം ഈ മാതാപിതാക്കളെ തേടിയെത്തിയത്. ആ നിമിഷംമുതൽ വീട്ടിൽ തളർന്നുകിടക്കുകയാണ് ആര്യാട് കോമളപുരം കിഴക്കേ തയ്യിൽ പുരുഷനും കമലയും. മകൻ ബിന്ദുകുമാർ കഴിഞ്ഞ 26ന് വൈകിട്ടാണ് വീട്ടിൽനിന്ന് പോകുന്നത്. രാത്രി തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച് അത്താഴവുമായി ഇവർ കാത്തിരുന്നു. പിറ്റേദിവസം ബിന്ദുകുമാറിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും സ്വിച്ച്‌ഓഫ് ആയിരുന്നെന്ന് സഹോദരൻ ഷണ്മുഖൻ പറഞ്ഞു. ഇതോടെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകി. ബിന്ദുകുമാറിന്റെ ബൈക്ക് ചങ്ങനാശേരി വാകത്താനത്തെ ഒരു തോട്ടിൽ കണ്ടെത്തി. തുടരന്വേഷണത്തിലാണ് സുഹൃത്ത് മുത്തുകുമാർ ചങ്ങനാശേരിയിൽ വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിൽ കുഴിച്ചിട്ട നിലയിൽ ശനി ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ബിന്ദുകുമാറിന്റെ മറ്റൊരു സഹോദരൻ സജിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മുത്തുകുമാർ മുമ്പ് ബിന്ദുകുമാറിന്റെ വീടിന് സമീപം വാടകയ്‌ക്ക് താമസിച്ചിരുന്നു. അന്നുമുതലാണിവർ കൂട്ടുകാരായത്. ബിന്ദുകുമാർ കയർതടുക്ക് കമ്പനിയിൽ സൂപ്പർവൈസറായി ജോലിചെയ്‌തിരുന്നു. ബിജെപി പ്രവർത്തകനാണ്. Read on deshabhimani.com