കടലാമക്കുഞ്ഞുങ്ങളെ തുറന്നുവിട്ടു

കടലാമക്കുഞ്ഞുങ്ങലെ തോട്ടപ്പള്ളി കടല്‍തീരത്ത് തുറന്നുവിടുന്നു


അമ്പലപ്പുഴ 47 ദിവസമായി ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം തോട്ടപ്പള്ളിയിൽ കടൽതീരത്ത് സംരക്ഷിച്ചുവന്ന കടലാമ കൂട്ടിലെ മുട്ടകൾ വിരിഞ്ഞിറങ്ങി. എടത്വ സെന്റ്‌ അലോഷ്യസ് കോളേജ് സുവോളജി ആൻഡ് അക്വാകൾച്ചർ വിഭാഗം മേധാവി സുജ കടലാമ ക്കുഞ്ഞുങ്ങളെ കടലിലേക്ക് യാത്രയാക്കി. 75 ഓളം കുഞ്ഞുങ്ങളെയാണ് കടലിലേക്ക്‌ വിട്ടത്‌. വർഷകാലത്തെ കടലാമ സംരക്ഷണപ്രവർത്തനങ്ങളുടെ ഭാഗമായി തോട്ടപ്പള്ളി മുതൽ പല്ലന വരെയുള്ള തീരത്തുനിന്ന് ഗ്രീൻ റൂട്ട്സ് 18 കടലാമകളുടെ മുട്ടകളാണ് സംരക്ഷിച്ചു വരുന്നത്. ഇതിൽ നാലാമത്തെ കൂട്ടിലെ മുട്ടകളാണ് വിരിഞ്ഞിറങ്ങിയത്. ഒലിവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമകളാണിവ. കേരളതീരത്താണ് ഇവ സാധാരണയായി പ്രജനനത്തിന് എത്തുന്നത്. ആലപ്പുഴ സോഷ്യൽ ഫോറസ്റ്റ് വിഭാഗം നിർമിച്ചുനൽകിയ ഹാച്ചറിയിലാണ് മുട്ടകൾ സംരക്ഷിക്കുന്നത്. കടലാമകളുടെ ജില്ലയിലെ ഏക പ്രജനനതീരമാണ് തോട്ടപ്പള്ളി. കടലിലെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമാകുന്ന കടൽചൊറികളെ (ജെല്ലിഫിഷ്) ഭക്ഷണമാക്കുന്നതും വംശനാശ ഭീഷണി നേരിടുന്നതുമായ ജീവികളാണ് ഈ കടലാമകൾ. ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ ഫോറം പ്രസിഡന്റ്‌ എം ആർ ഓമനക്കുട്ടൻ അധ്യക്ഷനായി. സെക്രട്ടറി സജി ജയമോഹൻ, അഖില്‍ദാസ്, നവനീത്ജിത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News