പഞ്ചായത്ത് കെെവിട്ടു ‘വാടി’വീണു, പെരളത്തെ അങ്കണവാടി

സുരക്ഷിതമായ വഴിയില്ലാതായതോടെ അടച്ചുപൂട്ടിയ പെരളം അങ്കണവാടി.


ഭീമനടി         എല്ലാവിധ സൗകര്യങ്ങളുമുള്ള അങ്കണവാടി പൂട്ടിച്ച് കുട്ടികളെ പെരുവഴിയിലാക്കിയിരിക്കുകയാണ് പഞ്ചായത്ത് അധികൃതർ. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരളം അങ്കണവാടിയാണ്  അടച്ചിട്ടത്. ഇനി എന്ന് തുറക്കുമെന്ന് ആർക്കുമറിയില്ല. 28 കുട്ടികൾ ഉള്ള ഇവിടെ നല്ല  കെട്ടിടവും, കുടിവെള്ളവും, ശിശുസൗഹൃദ ടോയ്‌ലെറ്റുമെല്ലാമുണ്ട്‌.   കഴിഞ്ഞവർഷം റോഡ് നവീകരണത്തിന്റെ ഭാഗമായി അങ്കണവാടി കെട്ടിടത്തിനരികിൽനിന്ന്‌ മണ്ണെടുത്തതോടെതാണ്കുട്ടികളുടെ കഷ്ടകാലം തുടങ്ങിയത്. റോഡിന് സമമായി ഉണ്ടായിരുന്ന കെട്ടിടം മണ്ണെടുത്തപ്പോൾ അഞ്ച് മീറ്റർ ഉയരത്തിലായി. ഇതോടെ വഴിയും മുട്ടി. അന്ന് പ്രശ്നത്തിൽ ഇടപെട്ട് അങ്കണവാടിയെ സംരക്ഷിക്കാൻ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തധികൃതർ അനങ്ങിയില്ല. എതിർവശത്ത് വൈദ്യതി പോസ്റ്റും മൺതിട്ടയും മറ്റൊരു ഭീഷണിയാണ്‌.   പ്രവർത്തിക്കാൻ തീരെ പറ്റാതായപ്പോൾ പഞ്ചായത്ത് അംഗമോ, ഭരണസമിതിയോ ഇടപെടാതായതോടെ നാട്ടുകാർ ഇടപെട്ട് സമീപത്തെ പെരളം ചാമുണ്ഡിക്കാവിലെ ഹാളിലേക്ക് പ്രവർത്തനം മാറ്റി. മാസങ്ങൾ കഴിഞ്ഞിട്ടും സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റാൻ അധികൃതർ നടപടിയെടുത്തില്ല. ഇപ്പോൾ ഉത്സവകാലമായതിനാൽ കാവിന്റെ ഹാളിൽ നിന്നും ഒഴിവാകേണ്ടി വന്നു. പത്തുദിവസമായി കുട്ടികളുടെ  പഠനം നിലച്ചിട്ട്. അങ്കണവാടിയിലേക്ക് നാട്ടുകാർ ഒരുക്കിയ നടവഴിയ്ക്ക് സുരക്ഷിതമായ കൈവരി തീർത്താൽ  പ്രവർത്തനം തുടങ്ങാം. പഞ്ചായത്തധികൃതർ ഇടപെടാത്തതിനെതിരെ ബാലാവകാശ കമ്മീഷനെ  സമീപിക്കാനൊരുങ്ങുകയാണ്‌ നാട്ടുകാർ  Read on deshabhimani.com

Related News