ഹൃദയങ്ങളിലേക്ക്‌ എൽഡിഎഫ്‌ അടിതീരാതെ യുഡിഎഫ്‌



മലപ്പുറം തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട പ്രചാരണത്തിലും എൽഡിഎഫിന്‌ വ്യക്തമായ മേൽക്കൈ. പഞ്ചായത്ത്‌, നഗരസഭാ വാർഡുകളിൽ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ രണ്ടാംവട്ട ഗൃഹസന്ദർശനം പൂർത്തിയായിവരുന്നു‌. ബ്ലോക്ക്‌–- ജില്ലാ പഞ്ചായത്ത്‌ സ്ഥാനാർഥികൾ പര്യടനം തുടങ്ങി.  അതേസമയം പടലപ്പിണക്കവും വിമതശല്യവും പരിഹരിക്കാനാകാതെ ഉഴറുകയാണ്‌ യുഡിഎഫ്‌. വെൽഫെയർ പാർടി കൂട്ടുകെട്ടിനെതിരെ പ്രവർത്തകരിലുള്ള അമർഷം പ്രചാരണത്തെയും ബാധിച്ചു.  ഇടതുപക്ഷ ജനാധിപത്യ മുന്നണി പഞ്ചായത്ത്‌, നഗരസഭാതല കൺവൻഷനുകൾ പൂർത്തിയായി. വാർഡ്‌, നഗരസഭ–-പഞ്ചായത്ത്‌തലങ്ങളിൽ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസുകൾ തുറന്നാണ്‌ പ്രവർത്തനം  ഏകോപിപ്പിക്കുന്നത്‌. ഓരോ ബൂത്തിലും ഹൗസ്‌ കമ്മിറ്റികൾ രൂപീകരിച്ചു. കുടുംബയോഗങ്ങളും ചേരുന്നു‌. പരസ്യ പ്രചാരണത്തിന്‌ വീറും വാശിയും ഏറുമ്പോൾ  വ്യക്തമായ മുൻതൂക്കം‌.  പരിചയസമ്പത്തിനും യുവത്വത്തിനും പ്രാധാന്യം നൽകി എൽഡിഎഫ്‌ നിർത്തിയ സ്ഥാനാർഥികളെ ജനങ്ങൾ എറ്റെടുത്തു.   മറുഭാഗത്ത്‌, ലീഗ്‌ സ്ഥാനാർഥികൾക്കെതിരെയുള്ള വിമതശല്യം പരിഹരിക്കാൻ പി കെ കുഞ്ഞാലിക്കുട്ടി എംപി നേരിട്ട്‌ രംഗത്തിറങ്ങിയിട്ടും ഫലമുണ്ടായില്ല. മലപ്പുറം നഗരസഭയിലെ 38–-ാം വാർഡ്‌ പാണക്കാട്‌ ഭൂദാൻ കോളനിയിൽ മുസ്ലിംലീഗിന്റെ നയങ്ങളോട്‌ വിയോജിച്ച്‌ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മൈമൂന നാസറിന് എൽഡിഎഫ്‌ പിന്തുണ പ്രഖ്യാപിച്ചതോടെ  പോരാട്ടം കടുത്തു. ലീഗിന്റെ നിലപാടുകളെ വിമർശിച്ച്‌ നിരവധി പ്രവർത്തകരാണ്‌ ഓരോ ദിവസവും രംഗത്തെത്തുന്നത്‌.     ജില്ലാ പഞ്ചായത്ത്‌ ഡിവിഷനിലും യുഡിഎഫിന്‌ വിമതശല്യമുണ്ട്‌. മാറഞ്ചേരി ഡിവിഷനിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ ഡിസിസി അംഗമാണ്‌ മത്സരത്തിന്‌‌. കൊണ്ടോട്ടി നഗരസഭയിലെ മൂന്ന്‌ വാർഡിലും പെരിന്തൽമണ്ണയിൽ നാല്‌ വാർഡിലും തിരൂരങ്ങാടിയിൽ നാലും വിമതരുണ്ട്‌. പരപ്പനങ്ങാടി 15–-ാം വാർഡിൽ രണ്ടുപേർ‌. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും സ്ഥിതിയിതാണ്‌. വെൽഫെയർ കൂട്ടുകെട്ടിനെതിരെ പ്രാദേശികമായി കടുത്ത എതിർപ്പാണ്‌ ലീഗും കോൺഗ്രസും നേരിടുന്നത്‌. ബിജെപി പ്രചാരണത്തിൽ‌ സജീവമല്ല. സംസ്ഥാന ബിജെപിയിലെ പോര്‌  പ്രവർത്തനങ്ങളെ ബാധിച്ചു. Read on deshabhimani.com

Related News