വചനങ്ങളിൽ മാത്രമല്ല വർണങ്ങളിലും വിസ്മയം തീർത്ത് ഫാ. ജയിംസ് നീണ്ടുശേരി



    പൂഞ്ഞാർ അപ്പവും വീഞ്ഞും എടുത്ത കരങ്ങളിൽ ബ്രഷും ചായവുമേന്തി ലോക്ഡൗൺ കാലം തന്റെ കലാവാസനയെ പൊടിതട്ടിയെടുക്കുകയാണ് ഫാ. ജെയിംസ് നീണ്ടുശേരി. പൂഞ്ഞാർ ആശ്രമ ദേവാലയം പ്രിയോറായ ഫാ. ജെയിംസ്, ചാവറയച്ചന്റെ സ്മരണയ്ക്കായി ദേവാലയ പരിസരത്ത് പ്രശസ്ത ശിൽപ്പി രവീന്ദ്രൻ മീനടം തയ്യാറാക്കുന്ന ആർട്ട് വർക്കിലാണ് തന്റെ കലാപാടവം അച്ചൻ പ്രകടിപ്പിക്കുന്നത്‌. വാഴ്ത്തപ്പെട്ട ചാവറയച്ചൻ സ്വർഗപ്രാപ്തനായതിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആശ്രമ കവാടത്തിൽ വ്യത്യസ്തമായ കലാരൂപം തയ്യാറാക്കുന്നത്.  പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളസമൂഹത്തെ സാംസ്കാരികമായും ആത്മീയമായും വിദ്യാഭ്യാസപരമായും നയിച്ച ചാവറയച്ചന്റെ ശിൽപ്പവും  പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ  പ്രവർത്തന മണ്ഡലങ്ങളായ മലനാട് - കുട്ടനാട് പ്രദേശങ്ങളും ചാവറ ഭവനവുമാണ്‌ രവീന്ദ്രൻ മീനടം നിർമിച്ചത്. സിമന്റുപയോഗിച്ച് പൂർണമായും കൈകൊണ്ടാണ്‌ ശിൽപ്പങ്ങളും  പശ്ചാത്തല രൂപങ്ങളും തയ്യാറാക്കിയത്. ശിൽപ്പിയോടൊപ്പം ജെയിംസ് അച്ചനും ചേർന്ന് നിറം നൽകിയതോടെ മനോഹരമായ ദൃശ്യഭംഗിയാണ് ഈ ഗ്രോട്ടോയ്ക്ക് കൈവന്നത്. മുമ്പ്‌ പുസ്തകങ്ങൾക്ക് പുറംചട്ടയ്ക്കായി പെയിന്റിങ്‌ നടത്തിയ പരിചയവും ഈ വൈദികന് മുതൽക്കൂട്ടായി. സ്കൂൾ മാനേജർ കൂടിയായ ഫാ. ജയിംസ്  ദിവസങ്ങളായി പെയിന്റിങ്ങിന്റെ തിരക്കിലാണ്. Read on deshabhimani.com

Related News