വീട്ടമ്മയും ബെെക്കോടിച്ച യുവാവും മരിച്ചു

അപകടത്തിൽ തകർന്ന ബൈക്ക്


കോവളം  കാേവളം ബൈപാസിൽ ബൈക്ക്‌ റെയ്‌സിങ്ങിനിടെ വീണ്ടും അപകടമരണം. അമിതവേഗത്തിൽ ഓടിച്ച ബൈക്കിടിച്ച്‌ വീട്ടമ്മയും ബൈക്ക്‌ ഓടിച്ചിരുന്ന യുവാവും മരിച്ചു. തുരുത്തി കോളനിയിൽ സന്ധ്യ (52),  പട്ടം പൊട്ടക്കുഴിയിൽ അരവിന്ദ് (25) എന്നിവരാണ് മരിച്ചത്. ഞായർ രാവിലെ ഏഴരയോടെ പാച്ചല്ലൂർ തോപ്പടിയിലായിരുന്നു അപകടം. അരവിന്ദ് കോവളം ബീച്ച്‌ സന്ദർശിച്ചശേഷം അമിതവേഗത്തിൽ തിരിച്ചുപോകുകയായിരുന്നു. വീട്ടുജോലിക്ക് പോകുന്നതിനായി  ബൈപാസ് റോഡ് മുറിച്ചുകടന്ന സന്ധ്യയെ അരവിന്ദിന്റെ ബൈക്ക്‌ ഇടിച്ചുതെറിപ്പിക്കുകയായിരുന്നെന്ന്‌ നാട്ടുകാർ പറയുന്നു. ദൂരേക്ക്‌ തെറിച്ചുവീണ സന്ധ്യ തൽക്ഷണം മരിച്ചു. ഇവരുടെ കാൽമുട്ടിന് താഴെയുള്ള  ഭാഗം അടർന്ന് റോഡിൽ പതിച്ചതായും ദൃക്‌സാക്ഷികൾ പറഞ്ഞു.     പൊലീസ് എത്തി സന്ധ്യയുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  ഗുരുതര പരിക്കേറ്റ അരവിന്ദിനെ മെഡിക്കൽ കാേളേജ്‌ ആശുപത്രിയിലും തുടർന്ന്‌ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും  3.30ന്‌ മരിച്ചു.  ജൂണിൽ വിഴിഞ്ഞത്തും റെയ്‌സിങ്ങിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ടുപേർ മരിച്ചിരുന്നു. റിട്ട. പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ബിനുവിന്റെയും ഷെെനിന്റെയും എകമകനാണ്‌. തുരുത്തി കോളനിയിൽ മത്സ്യത്തൊഴിലാളിയായ അശോകനാണ്‌ സന്ധ്യയുടെ ഭർത്താവ്‌. മക്കൾ: അഞ്ജു, അഞ്ജിത. മരുമക്കൾ: രാജേഷ്, ജയൻ.  മൃതദേഹം പോസ്‌റ്റുമോർട്ടത്തിനുശേഷം  വൈകിട്ട്‌ മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്‌കരിച്ചു.  Read on deshabhimani.com

Related News