മാലിന്യ സംസ്‌കരണം: നടപടികൾ കർശനമാക്കി



ബത്തേരി നഗരസഭ ബത്തേരി വീടുകളും സ്ഥാപനങ്ങളും അജൈവമാലിന്യം ഹരിതകർമസേനക്ക്‌ കൈമാറണമെന്ന കർശന നിർദേശവുമായി ബത്തേരി നഗരസഭ. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിർദേശം നടപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ നടപടിയെന്ന്‌ നഗരസഭ സെക്രട്ടറി കെ എം സെയ്‌ഫുദ്ദീൻ അറിയിച്ചു. കൗൺസിലർമാരും വാർഡ്‌ സാനിറ്റേഷൻ അംഗങ്ങളും വീടുകൾ സന്ദർശിച്ച്‌ മാലിന്യസംസ്‌കരണം സംബന്ധിച്ചും അജൈവമാലിന്യം നഗരസഭക്ക്‌ കൈമാറുന്നതിനെക്കുറിച്ചും ആവശ്യമായ ബോധവൽക്കരണം നടത്തണം. മാലിന്യം ഹരിതകർമസേനക്ക്‌ കൈമാറാത്ത വീടുകൾക്ക്‌ പ്രത്യേകം പദ്ധതി തയാറാക്കണം. ഇതുമായി സഹകരിക്കാത്ത വീടുകൾ പ്രത്യേകം നിരീക്ഷിക്കുകയും മാലിന്യം അലക്ഷ്യമായി കൂട്ടിയിടുകയോ കത്തിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കേണ്ടതുമാണ്‌. മാലിന്യം സംസ്‌കരിക്കേണ്ട രീതികൾ നിർദേശിക്കുന്നതിന്‌ കുടുംബശ്രീ ഭാരവാഹികൾ വീടുകൾ സന്ദർശിക്കും. മാലിന്യ സംസ്‌കരണത്തിന്‌ വീടുകളിൽ ബയോബിൻ ബൊക്കേഷി ബക്കറ്റും ബയോഗ്യാസ്‌ പ്ലാന്റ്‌ എന്നിവ നൽകുന്നുണ്ട്‌. മഴക്കാലപൂർവ മുന്നൊരുക്ക ക്യാമ്പയിന്റെ ഭാഗമായി എല്ലാ വാർഡുകളിലും വാർഡുതല ആരോഗ്യസമിതി ചേരും. കൊതുക്‌ വളരുന്ന ഉറവിടങ്ങൾ നശിപ്പിക്കുന്നതിനൊപ്പം കാടുപിടിച്ചു കിടക്കുന്ന പൊതുപ്രദേശങ്ങൾ വൃത്തിയാക്കി പൂന്തോട്ടവും പച്ചക്കറിയും നട്ടുപിടിപ്പിക്കും.  വ്യാപാരികളുടെയും ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും മറ്റ്‌ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ്‌ മഴക്കാലപൂർവ ശുചീകരണം നടത്തുക. Read on deshabhimani.com

Related News