ആർഎസ്‌എസുകാർ ഉമ്മയേയും മകനെയും വീട്ടിൽ കയറി മർദിച്ചു



ബദിയടുക്ക> അഡ്യനടുക്ക ചവർക്കാട്‌ ആർഎസ്‌എസ്‌ പ്രവർത്തകർ പതിനാറുകാരനെയും ഉമ്മയേയും വീട്ടിൽകയറി മർദിച്ചതായി പരാതി. "പാകിസ്ഥാനിൽ ജീവിച്ചാൽ മതി' എന്നാരോപിച്ചായിരുന്നു മർദനമെന്ന്‌ പരിക്കേറ്റ ഉമ്മയും മകനും പൊലീസിന്‌ മൊഴി നൽകിയിട്ടുണ്ട്‌.  ആർഎസ്‌എസ്‌ പ്രവർത്തകനായ ഗിരീഷിന്റെ നേതൃത്വത്തിലുള്ള അഞ്ചുപേരാണ്‌ ഞായർ വൈകിട്ട്‌ ആറരയോടെ വീട്ടിൽകയറി മർദിച്ചത്‌. പരിക്കേറ്റ മിസ്‌രിയയും മകനും ചെങ്കള സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. മിസ്‌രിയയുടെ മുടിക്ക്‌ കുത്തിപ്പിടിച്ച്‌ ഭിത്തിയിൽ ഇടിപ്പിച്ചു. വീട്ടുകാരുടെ നിലവിളി കേട്ട്‌ നാട്ടുകാരെത്തിയതോടെ അക്രമികൾ സ്ഥലംവിട്ടു. രണ്ടുപേരെ തീർക്കാനുണ്ടെന്ന്‌ അക്രമികൾ പറഞ്ഞതായി മിസ്‌രിയയും മകനും പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌.    ആറുമാസം മുമ്പ്‌ ഗിരീഷ്‌ ഓടിച്ച പിക്കപ്പ്‌ വാൻ ആടിനെ ഇടിച്ച്‌ നിർത്താതെ പോയതിനെക്കുറിച്ച്‌ മിസ്‌രിയയുടെ മകൻ ചോദിച്ചു. അന്നുമുതൽ ഇവർക്കെതിരെ ആർഎസ്‌എസ്‌ ഭീഷണിയുണ്ടായിരുന്നു. ഞായർ വൈകിട്ട്‌ പള്ളിയിൽ പോകുമ്പോൾ പിന്നാലെ ഗിരീഷും കൂട്ടരുമെത്തി. ഓടി വീട്ടിൽകയറിയപ്പോൾ പിന്നാലെയെത്തി ആക്രമിക്കുകയായിരുന്നുവെന്ന്‌ ഉമ്മയും മകനും പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.  ബദിയടുക്ക പൊലീസ്‌ അന്വേഷണം ആരംഭിച്ചു. Read on deshabhimani.com

Related News