വടക്കനാട്‌ കാട്ടാനശല്യം രൂക്ഷം

കാട്ടാന നശിപ്പിച്ച പാൽപ്പാത്ത്‌ പൗലോസിന്റെ കൃഷിയിടം


  ബത്തേരി വടക്കനാട്‌ ഭാഗത്ത്‌ വീണ്ടും കാട്ടാന ശല്യം വർധിച്ചു. സന്ധ്യയോടെ നാട്ടിലിറങ്ങുന്ന കാട്ടാനകൾ കർഷകരുടെ കൃഷിയിടങ്ങളിൽ നേരംപുലരുവോളം വിഹരിച്ചശേഷമാണ്‌ കാട്ടിലേക്ക്‌ മടങ്ങുന്നത്‌. മൂന്നുവർഷം മുമ്പുവരെ കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്നു കരിപ്പൂര്‌, പച്ചാടി, പണയമ്പം, വള്ളുവാടി തുടങ്ങിയ വനയോര ഗ്രാമങ്ങൾ. ഏറെനാളത്തെ പ്രക്ഷോഭങ്ങൾക്കൊടുവിൽ വടക്കനാട്‌ കൊമ്പനെ വനംവകുപ്പ്‌ മയക്കുവെടിവച്ച്‌ പിടികൂടി മുത്തങ്ങ പന്തിക്കൂട്ടിലടച്ച്‌ മെരുക്കി കുങ്കിയാനയാക്കി.   വടക്കനാട്‌ കൊമ്പനൊപ്പം മൂന്നുവർഷം മുമ്പ്‌ നാട്ടിലിറങ്ങി കൃഷിനാശം  വരുത്തിയിരുന്ന മുട്ടിക്കൊമ്പനെന്ന പേരിൽ അറിയപ്പെട്ട ആനയാണ്‌ ഇപ്പോൾ നാട്ടിലിറങ്ങി കൃഷിനശിപ്പിക്കുന്നതിൽ പ്രധാനി. കഴിഞ്ഞ ദിവസം വള്ളുവാടിയിൽ നാട്ടിലിറങ്ങിയ മുട്ടിക്കൊമ്പൻ പാൽപ്പാത്ത്‌ പൗലോസ്‌, ചാക്കോ, ഏലിയാസ്‌ തുടങ്ങിയ കർഷകരുടെ തെങ്ങ്‌, കവുങ്ങ്‌, വാഴ, കുരുമുളക്‌ തുടങ്ങിയ വിളകൾ നശിപ്പിച്ചു. ആനപ്രതിരോധ വേലികളും കിടങ്ങുകളും മറികടന്ന്‌ എത്തുന്ന മുട്ടിക്കൊമ്പനെ കൃഷിയിടത്തിൽനിന്ന്‌ തുരത്തുന്നത്‌ പ്രയാസമേറിയ കാര്യമാണെന്ന്‌ കർഷകർ പറയുന്നു. മൂന്ന്‌ വർഷത്തിനിടെ ലക്ഷങ്ങളുടെ കാർഷിക വിളകളാണ്‌ ഈ കൊമ്പൻ നശിപ്പിച്ചത്‌. Read on deshabhimani.com

Related News