വർഗീയതയ്‌ക്കെതിരായ പോരാട്ടം തൊഴിലാളികൾ ഏറ്റെടുക്കണം: എം വി ഗോവിന്ദൻ



കാട്ടാക്കട വർഗീയതയ്‌ക്കെതിരായ പോരാട്ടം തൊഴിലാളി വർഗം ഏറ്റെടുക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു വർഗീയ ശക്തികൾ പരസ്‌പരം ഏറ്റുമുട്ടിയാൽ ഒന്നു ജയിക്കുകയോ മറ്റൊന്നു തോൽക്കുകയോ ചെയ്യില്ല. രണ്ടും പരസ്‌പരം ശക്തിപ്പെടുകയാണുണ്ടാവുക.  ഇഡിയും കേന്ദ്ര സർക്കാരും പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ നേതാക്കളെ അറസ്‌റ്റുചെയ്‌തതും തുടർന്നുള്ള ഹർത്താലും നാം കണ്ടു. ബിജെപിയും എസ്‌ഡിപിഐയും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെയാണ്‌ പഴിചാരുന്നത്‌.  ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും കുറ്റപ്പെടുത്തുന്നത്‌ എൽഡിഎഫ്‌ സർക്കാരിനെയാണ്‌. തീവ്രവാദ പ്രസ്ഥാനങ്ങളെ നിരോധിച്ചതുകൊണ്ടുമാത്രം വർഗീയതയെ ഇല്ലാതാക്കാനാകില്ല.  എൽഡിഎഫ്‌ സർക്കാരിനെതിരെ കോൺഗ്രസും ബിജെപിയും എസ്‌ഡിപിഐയും ഒപ്പം മാധ്യമങ്ങളും ചേർന്ന്‌ വിശാലമായ പ്ലാറ്റ്‌ഫോം ഉണ്ടാക്കിയിട്ടുണ്ട്‌. കേരളത്തിൽ ഒരു വികസനപ്രവർത്തനവും നടത്താൻ പാടില്ല എന്നാണ്‌ കോൺഗ്രസും ബിജെപിയും ഗവർണറും പറയുന്നത്‌. ഇത്‌ തിരിച്ചറിയാൻ തൊഴിലാളി വർഗത്തിന്‌ കഴിയണം.  കേരള സർക്കാരാണ്‌ ഏക ബദൽ. അതിനെ നിലനിർത്തിമാത്രമേ നമുക്ക്‌ മുന്നോട്ടുപോകാനാകൂ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിദരിദ്രർ 50 ശതമാനത്തിനും മുകളിലാണ്‌.  കേരളത്തിലാകട്ടെ, 0.7 ശതമാനം മാത്രമാണ്‌. അതിദാരിദ്യ്രം പൂർണമായി ഇല്ലാതാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറാൻപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.  Read on deshabhimani.com

Related News