ശസ്‌ത്രക്രിയയിലൂടെ മുത്തിനെ 
തിരികെ കിട്ടി, സൗദാമ്മയ്ക്ക് സന്തോഷം



കാഞ്ഞിരപ്പള്ളി പരിപാലിച്ച് സ്നേഹിച്ചുവളർത്തിയ മുത്തെന്ന പെണ്ണാടിന് ശസ്ത്രക്രിയയിലൂടെ പ്രസവം .   തള്ളയാടിന്റെ ജീവൻ അപകടത്തിലായേക്കാവുന്ന അവസ്ഥയിൽ ശസ്‌ത്രക്രിയയിലൂടെ മുത്തിന്റെ ജീവൻ രക്ഷിക്കാനായതിൽ   വളർത്തമ്മയായ സൗദാമ്മയ്‌ക്കും സന്തോഷം . ചോറ്റി മണ്ണിൽ വീട്ടിൽ സൗദാമ്മ വളർത്തുന്ന മുത്തിന്‌ പ്രസവവേദന ഏറി വന്നതോടെ പാറത്തോട് വെറ്ററിനറി ഡിസ്‌പെൻസറിയിലെ സർജൻ ഡോ. നെൽസൺ മാത്യുവിനെ അറിയിച്ചു. ഡോക്ടർ വന്നു പരിശോധന നടത്തിയപ്പോൾ ഗർഭപാത്രം സാധാരണയിൽ നിന്നും വ്യത്യസ്‌തമായി തിരിഞ്ഞു കിടക്കുന്ന അവസ്ഥയാണെന്ന് മനസ്സിലായി. ആട്ടിൻകുഞ്ഞിന് ജീവനില്ലെന്ന് കണ്ടെത്തിയതോടെ മുത്തിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന് സൗദാമ്മ അഭ്യർഥിച്ചു. ഇതോടെ ശസ്‌ത്രക്രിയ നടത്താൻ തീരുമാനമായി. ഡോ. നെൽസൺ മാത്യു കാഞ്ഞിരപള്ളി മൃഗാശുപത്രിയിലെ ഡോ.  ആഷിറിന്റെ സഹായത്തോടെ മൂന്നു മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. അഞ്ചു ദിവസത്തേക്ക് ആന്റീബയോട്ടിക്ക് അടക്കമുള്ള ഗുളികകൾ കഴിക്കുവാനും നൽകി. ശസ്ത്രക്രിയയുടെ ഭാഗമായി വയറിന്റെ ഭാഗത്തെ തുന്നൽ കഴിഞ്ഞ ദിവസം എടുത്തു മാറ്റി. ആട്‌  ഇപ്പോൾ ആരോഗ്യവതിയാണെന്ന്‌ സൗദ പറഞ്ഞു. Read on deshabhimani.com

Related News