റിട്ട. എഎസ്ഐയെ വെട്ടിക്കൊന്ന കേസിലെ പ്രതി പിടിയിൽ
തിരുവനന്തപുരം റിട്ട. പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ആറ്റിപ്ര പള്ളിത്തുറ തിരുഹൃദയ ലൈൻ പുതുവൽപുത്തൻ വീട്ടിൽ സന്തോഷി (ജെറ്റ് സന്തോഷ്)നെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്‌തത്. വെടിയുണ്ടകൾ നിറച്ച റിവോൾവറും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പൊലീസിനുനേരെ തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സാഹസികമായാണ് കീഴടക്കിയത്. 1998-ൽ ചെമ്പഴന്തി സ്വദേശിയായ റിട്ട. എഎസ്ഐ കൃഷ്ണൻ കുട്ടിയെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ ജെറ്റ് സന്തോഷിനെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഇയാളെയും കൂട്ടാളികളെയും പിടികൂടിയതിലുള്ള വിരോധമാണ് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ കാരണം. 2017, 2020 വർഷങ്ങളിൽ തുമ്പ പൊലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചപ്പോഴും തോക്കുചൂണ്ടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂർ, കോയമ്പത്തൂർ, ചെന്നൈ, കുളച്ചൽ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. സുനാമിയിൽ പാസ്‌പോർട്ട് നഷ്ടപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് കടക്കാനും ഇയാൾ ശ്രമിച്ചിരുന്നു. Read on deshabhimani.com