പെയ്‌തത്‌ പ്രളയമഴ



    തിരുവനന്തപുരം വ്യാഴാഴ്ച രാത്രിമുതൽ വെള്ളിയാഴ്‌ച പുലർച്ചെവരെ നിർത്താതെ പെയ്‌ത മഴ തലസ്ഥാനത്തെ വെള്ളത്തിൽ മുക്കി. നെടുമങ്ങാട്‌ താലൂക്കിൽ 22 ഉം നഗരത്തിൽ 10 ഉം സെന്റീമീറ്റർ മഴ‌ പെയ്‌തു‌. ഇത്‌ 2018ലെ പ്രളയസമയത്ത്‌ ജില്ലയിൽ പെയ്‌ത മഴയുടെ തോതിനെക്കാളും കൂടുതലാണ്‌. ആറ്‌ മുതൽ എട്ട്‌ സെന്റീമീറ്റർവരെ മഴ ലഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ  മുന്നറിയിപ്പ്‌. എന്നാൽ അസാധാരണമായി പെയ്‌ത‌ മഴ കരമനയാറിന്റെയും കിള്ളിയാറിന്റെയും തീരം പൂർണമായും കവർന്നു. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മഴ കനത്തതോടെ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്‌ അരുവിക്കര ഡാമിന്റെ അഞ്ച്‌ ഷട്ടറുകൾ തുറന്നു. എന്നാൽ ഡാം തുറന്നതാണ്‌ വെള്ളംകയറാനിടയാക്കിയതെന്ന കുപ്രചാരണം വസ്‌തുതാവിരുദ്ധമാണെന്നും അപ്രതീക്ഷിതമായ ഘട്ടത്തിൽ എല്ലാചട്ടങ്ങളും പാലിച്ചാണ്‌ ഡാം തുറന്നതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും കലക്‌ടർ കെ ഗോപാലകൃഷ്‌ണനും വ്യക്തമാക്കി.  ഡാം തുറക്കുന്നതിന് മുമ്പ്‌ എല്ലാവിധ മുന്നൊരുക്കവും ആലോചനകളും നടത്തി. ഡാം പ്രോട്ടോക്കോൾ മുഴുവൻ പാലിച്ച്‌ നേരത്തെ തന്നെ ട്രയലും നടത്തി. ജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കലക്‌ട്രേറ്റ്‌, ജില്ലാ ഭരണകേന്ദ്രം, പൊലീസ്‌ സ്‌റ്റേഷൻ, കൺട്രോൾ റൂം, താലൂക്ക്‌ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മുന്നറിയിപ്പ്‌ നൽകിയിരുന്നതായും കലക്‌ടർ പറഞ്ഞു. കൃത്യമായ നടപടിക്രമങ്ങൾ എല്ലാം പാലിച്ചിട്ടുണ്ടെന്ന്‌ ഡാം അധികൃതരും വ്യക്തമാക്കി.     Read on deshabhimani.com

Related News