സമഗ്ര വികസനം ലക്ഷ്യം

ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ലത ചന്ദ്രൻ ബജറ്റ്‌ അവതരിപ്പിക്കുന്നു


തൃശൂർ മാലിന്യ നിർമാർജനത്തിന്‌ ഊന്നൽ നൽകി, കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളുമായി  സമഗ്ര വികസനം ലക്ഷ്യംവച്ചുള്ള ജില്ലാ പഞ്ചായത്ത്‌ ബജറ്റ്‌ അവതരിപ്പിച്ചു. 134.01 കോടി വരവും 133.33 കോടി ചെലവും 68.40 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ്‌  വൈസ്‌ പ്രസിഡന്റ്‌ ലത ചന്ദ്രൻ അവതരിപ്പിച്ചു.  പ്രസിഡന്റ്‌ പി കെ ഡേവിസ്‌ അധ്യക്ഷനായി.   കാർഷിക - അനുബന്ധ മേഖലയ്ക്കായി 10 കോടിയും ആരോഗ്യ-സേവന മേഖലകൾക്ക്‌ 35 കോടിയും പശ്ചാത്തല മേഖലയുടെ വികസനത്തിന്‌ 40 കോടിയും  നീക്കിവച്ചു. ഭരണച്ചെലവു  കുറച്ച് കൂടുതൽ തുക വികസന പ്രവർത്തനങ്ങൾക്ക് ലഭ്യമാക്കുന്ന രീതിയിലാണ് ബജറ്റ് ആസൂത്രണം ചെയ്തത്.  മാലിന്യ പ്രശ്നപരിഹാരത്തിന് ശാശ്വതമാതൃക സൃഷ്ടിക്കും. തെരഞ്ഞെടുത്ത 29 പഞ്ചായത്തുകളിൽ ആരംഭിച്ച ശുചിപൂർണ പദ്ധതിക്ക് പരിപാടികൾ ആസൂത്രണം ചെയ്യും. ചേലക്കര ജില്ലാ കൃഷിത്തോട്ടത്തിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുകോടി രൂപ നീക്കിവച്ചു. കുടിവെള്ള വിതരണത്തിന് മൂന്നുകോടി വകയിരുത്തി. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന തൊഴിൽസംരംഭങ്ങൾ "സംരംഭ" എന്ന ബ്രാൻഡിനു കീഴിലാക്കും. മൃഗസംരക്ഷണ വകുപ്പുമായി ചേർന്ന് മുന്തിയ ഇനം പശുക്കളുടെ ഫാം ആരംഭിച്ച് പാലും പാലുൽപ്പന്നങ്ങളും  മൂല്യവർധിത ഉൽപ്പന്നങ്ങളും ജില്ലാ പഞ്ചായത്തിന്റെ സ്വന്തം ബ്രാൻഡായി ഇറക്കും. ക്യാൻസർമുക്ത തൃശൂരിനായുള്ള കാൻ പദ്ധതിക്ക്‌ 1.5 കോടിയും മാനസിക വെല്ലുവിളി നേരിടുന്നവർക്ക്‌ വിവിധ പരിപാടികൾക്കായി  2.5 കോടി രൂപയും നീക്കിവച്ചു.   സ്ഥിരംസമിതി അധ്യക്ഷരായ കെ എസ് ജയ, ദീപ എസ് നായർ, എ വി വല്ലഭൻ, പി എം അഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോസഫ് ടാജറ്റ്, പി എസ്‌ വിനയൻ, വി എൻ സുർജിത്ത്, കെ വി സജു, ലീല സുബ്രഹ്മണ്യൻ, വി എസ് പ്രിൻസ്, ജനീഷ് പി ജോസ്, ജിമ്മി ചൂണ്ടൽ,  ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ ആർ രവി,  സെക്രട്ടറി പി എസ് ഷിബു   എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News