ബാലരാമപുരത്തെ ജ്വല്ലറിയിൽ തെളിവെടുപ്പ്
നേമം തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍നിന്ന് തൊണ്ടിമുതലായ സ്വര്‍ണം മോഷണംപോയ കേസില്‍ അറസ്റ്റിലായ ശ്രീകണ്ഠന്‍നായരുമായി പൊലീസ് ബാലരാമപുരത്ത് തെളിവെടുപ്പ് നടത്തി. ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടായിരുന്നു ഇയാൾ. സ്വര്‍ണം വിറ്റതും പണയം വച്ചതുമായ സ്ഥാപനങ്ങളിലായിരുന്നു തെളിവെടുപ്പ്. ബാലരാമപുരത്തെ ജ്വല്ലറിയില്‍ 93 ഗ്രാം സ്വര്‍ണം വിറ്റു. മകളുടെ വിവാഹത്തിനായി പഴയ സ്വര്‍ണം മാറ്റിവാങ്ങുന്നുവെന്ന് പറഞ്ഞാണ് അഞ്ച് വള വാങ്ങിയത്. സംശയം തോന്നിക്കാത്ത ഇടപെടലായതിനാൽ ജ്വല്ലറി ഉടമ മാറ്റിനല്‍കി. രണ്ട് ലക്ഷം രൂപയുടെ പുതിയ സ്വര്‍ണവും ഇയാൾ വാങ്ങിയിരുന്നു. ഈ മാസം ഒമ്പതാം തീയതിയാണ് സ്വര്‍ണവുമായി ഇവിടെയെത്തിയത്. പേരൂര്‍ക്കട സി ഐ ആസാദ് അബ്ദുല്‍കലാമിന്റെയും എസ് ഐ രാഗേഷിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സംഘം മറ്റ് സ്ഥലങ്ങളിലും തെളിവെടുപ്പ് നടത്തി. Read on deshabhimani.com