കെഎസ്‍യു നേതാക്കൾക്കെതിരെ 
എക്സൈസ് അന്വേഷണം തുടങ്ങി



ശാസ്താംകോട്ട  ദേവസ്വം ബോർഡ്‌ കോളേജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാട് നടത്തിയ കെഎസ്‍യു നേതാക്കൾക്കെതിരെ അന്വേഷണം. കെഎസ്‍യു മണ്ഡലം ജനറൽ സെക്രട്ടറി, ബ്ലോക്ക്‌ സെക്രട്ടറി എന്നിവർക്കെതിരെ ശാസ്താംകോട്ട എക്സൈസാണ് അന്വേഷണം തുടങ്ങിയത്. ചില പ്രാദേശിക കോൺഗ്രസ്‌ നേതാക്കളും  നിരീക്ഷണത്തിലാണ്.  കെഎസ്‍യു, യൂത്ത് കോൺ​ഗ്രസ് നേതാക്കൾ എംഡിഎംഎ, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുകൾ കച്ചവടം ചെയ്യുന്നതിന്റെയും ഉപയോഗിക്കുന്നതിന്റെയും ശബ്ദസന്ദേശങ്ങളും വീഡിയോ ദൃശ്യങ്ങളും കഴിഞ്ഞദിവസം ഡിവൈഎഫ്ഐ പുറത്തുവിട്ടിരുന്നു.  നടപടി ആവശ്യപ്പെട്ട് എസ്എ‍ഫ്ഐ കുന്നത്തൂർ ഏരിയാകമ്മിറ്റി മുഖ്യമന്ത്രിക്കും പൊലീസിനും എക്സൈസിനും പരാതി നൽകുകയായിരുന്നു.  ജില്ലയിലെ സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് ചില കെഎസ്‍യു നേതാക്കളുടെ  നേതൃത്വത്തിൽ ലഹരി റാക്കറ്റ് പ്രവർത്തിക്കുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്. എംഡിഎംഎ ഉൾപ്പെടെ എത്തിക്കുന്ന വലിയ റാക്കറ്റുമായി ഇവർക്ക് ബന്ധമുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു.  അത്‌ ശരിവയ്ക്കുന്ന തരത്തിലാണ് വീഡിയോകളും സംഭാഷണങ്ങളും പുറത്തുവന്നത്.  ഡിബി കോളേജിലെ കെഎസ്‍യു പ്രവർത്തകർ നയിക്കുന്ന ആഡംബര ജീവിതവും ഇവരുടെ സാമ്പത്തിക സ്രോതസ്സും ചർച്ചയായിട്ടുണ്ട്. നേതാക്കളുടെ തന്നെ വാഹനങ്ങൾ ഉപയോ​ഗിച്ചാണ് ലഹരികടത്ത്. പ്രാദേശിക നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയും ഇവർക്കുണ്ട്. കെഎസ്‍യു നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ കോൺ​ഗ്രസ് നേത-ൃത്വത്തിന്റേത്‌.  Read on deshabhimani.com

Related News