സുഹൃത്തുക്കൾ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി

അറസ്റ്റിലായ വിഷ്ണു, ശരത്, നിധീഷ്


വെഞ്ഞാറമൂട് യുവാവ് കെട്ടിടത്തിനു മുകളില്‍നിന്ന്‌ വീണുമരിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിൽ. പിരപ്പന്‍കോട് അണ്ണല്‍ വിഷ്ണു ഭവനില്‍ വിഷ്ണു (30),  വെണ്‍പാലവട്ടം ഈറോഡ് കളത്തില്‍ വീട്ടില്‍ ശരത് കുമാര്‍ (25),  ഈറോഡ് കുന്നില്‍ വീട്ടില്‍  നിധീഷ് (21) എന്നിവരാണ് അറസ്റ്റിലായത്.   ഞായറാഴ്ചയാണ്‌ കോലിയക്കോട് കീഴാമലയ്ക്കല്‍ എള്ളുവിള വീട്ടില്‍ ഷിബു (31) നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിനു മുകളില്‍നിന്ന്‌ വീണത്‌.  വിഷ്ണുവിന്റെ സഹോദരിയുടെ വിവാഹത്തിന്‌ എത്തിയതായിരുന്നു ഷിബുവും അറസ്റ്റിലായ മറ്റു പ്രതികളും. ഇവർ രാത്രി  മദ്യപിക്കാൻ സമീപത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ കയറി. മദ്യപിച്ചശേഷം താഴേക്കിറങ്ങവേ ഷിബു  വഴുതിവീഴുകയും പരിക്കേൽക്കുകയും ചെയ്തു.  ബാക്കിയുള്ള മൂന്നുപേരും  ചേര്‍ന്ന് ഷിബുവിനെ കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച്‌  പ്രഥമ ശുശ്രൂഷ നൽകിയശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സ്‌കാനിങ്, എക്‌സ്‌റേ എന്നിവ എടുക്കണമെന്ന്‌ നിര്‍ദേശിച്ചു.  എന്നാല്‍, സുഹൃത്തുക്കൾ മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകണം എന്നുപറഞ്ഞ്‌ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ്‌ വാങ്ങിയശേഷം ഷിബുവിനെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി. പിന്നീട്‌ ഇയാളെ കൊപ്പത്ത്‌ എത്തിച്ച് മറ്റൊരു സുഹൃത്തിനെ ഏൽപ്പിച്ചശേഷം സ്ഥലംവിട്ടു.  ഈ സുഹൃത്താണ്‌ ഷിബുവിനെ വീട്ടിലെത്തിച്ചത്‌.  രാത്രി  ഷിബുവിന്റെ നില വഷളായി.  ബന്ധുക്കൾ വീണ്ടും  തിരുവനന്തപുരം മെഡിക്കല്‍ കോളേജ്  ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച്  ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസില്‍ പരാതി നൽകി. തുടർന്നാണ്‌ സുഹൃത്തുക്കളെ അറസ്‌റ്റ്‌ ചെയ്‌തത്‌.   Read on deshabhimani.com

Related News