പാക്കേജുകൊണ്ട‌് പ്രകൃതിക്ഷോഭ കെടുതികളെ അതിജീവിക്കാനാവും: മന്ത്രി എം എം മണി
നെടുങ്കണ്ടം സംസ്ഥാന ബജറ്റിൽ ജില്ലയ‌്ക്ക് അനുവദിച്ച 5000 കോടിയുടെ പാക്കേജ് പ്രകൃതിക്ഷോഭത്തിന്റെ കെടുതികളിൽനിന്നും കരകയറുന്നതിന് സഹായകമാകുമെന്ന് മന്ത്രി എം എം മണി പറഞ്ഞു. ഉടുമ്പൻചോല സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം മുണ്ടിയെരുമയിൽ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 670 കോടിയുടെ പദ്ധതി അടങ്കലാണ് ഈ വർഷം ജില്ലയ‌്ക്ക‌് അംഗീകരിച്ചിരുന്നത്. പാക്കേജിന്റെ ഭാഗമായി 1500 കോടി രൂപയോളമായി ഇതുയരും. മൂന്നു വർഷംകൊണ്ട് പാക്കേജ് നടപ്പാക്കുന്നതോടെ പ്രകൃതിക്ഷോഭത്തിൽ തകർന്ന ജില്ലയുടെ പുനർനിർമാണം വേഗത്തിലാകുന്നതോടൊപ്പം കാർഷിക ടൂറിസം മേഖലയ‌്ക്കും പുത്തനുണർവ‌് പകരും. എൽഡിഎഫ് സർക്കാർ വന്നശേഷം സംസ്ഥാനത്ത് കരാറുകാർ പൊതുവെ ജോലികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നത് പണം കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. നേരത്തെ ഇതല്ലായിരുന്നു സ്ഥിതിയെന്നും സർക്കാർ നിർമാണ പ്രവർത്തികൾ വർഷങ്ങളോളം നീട്ടിക്കൊണ്ടു പോകുന്നതിന്നു പിന്നിൽ വലിയ അഴിമതിയാണ് നിലനിന്നിരുന്നതെന്നും ഇപ്പോൾ ഇതിനുമാറ്റം വന്നെന്നും മന്ത്രി എം എം മണി പറഞ്ഞു. Read on deshabhimani.com