കുതിരാൻ തുരങ്കത്തിനു സമീപം പാലത്തിൽ വിള്ളൽ
വടക്കഞ്ചേരി വടക്കഞ്ചേരി–-തൃശൂർ ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പ്രവേശന കവാടത്തിലേക്കുള്ള പാലത്തില്‍ വിള്ളൽ . തൃശൂർ ഭാഗത്തേക്കുള്ള ഇടതു തുരങ്കത്തിന്റെ പ്രവേശന കവാടത്തിനു സമീപം പീച്ചി റിസർവോയറിന് കുറുകെ നിർമിച്ച പാലത്തില്‍ തൂണുകളെ ബന്ധിപ്പിക്കുന്നിടത്താണ് അപകട ഭീഷണിയായി വിള്ളല്‍ കണ്ടെത്തിയത്. ടാറിങ് തകർന്ന് കോൺക്രീറ്റിന്റെ കമ്പിയും കല്ലും പുറത്തേക്ക് തള്ളി. ഇരുചക്ര വാഹനങ്ങൾക്കും മറ്റു ചെറുവാഹനങ്ങൾക്കും ഇത് അപകട ഭീഷണിയാണ്. വെള്ളിയാഴ്ചയാണ് വിള്ളല്‍ കണ്ടത്. നിര്‍മാണത്തിലെ അപാകമാണ് കാരണം. ദേശീയപാതാ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ സ്വകാര്യ കരാര്‍ സ്ഥാപനമാണ് പാലം നിര്‍മിച്ചത്. ജൂലൈ 31നാണ് കുതിരാൻ തുരങ്കം ഗതാഗതത്തിന് തുറന്നത്. ഭീമൻ ട്രക്കുകൾ ഉൾപ്പെടെ പ്രതിദിനം എണ്ണായിരത്തോളം വാഹനം സഞ്ചരിക്കുന്ന പാതയാണിത്. ഇതേ പാതയില്‍ ദേശീയപാത അതോറിറ്റി മേല്‍നോട്ടം വഹിച്ച മറ്റു നിർമാണത്തിലും സമാനമായ അപാകം പ്രകടമാണ്. വടക്കഞ്ചേരി മേൽപ്പാലം ഗതാഗതത്തിന് തുറന്നശേഷം 32 ഇടത്താണ് പൊളിച്ചുപണിതത്. മേല്‍പ്പാലത്തില്‍ ഇപ്പോഴും അറ്റക്കുറ്റപ്പണി തുടരുകയാണ്. ഒരു ഭാഗത്തേക്കുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുമുണ്ട്. കരാറുകാരും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള ദീർഘകാലത്തെ തർക്കത്തിനൊടുവിലാണ് ദേശീയപാതയും കുതിരാൻ തുരങ്കവുംപണിപൂർത്തിയാക്കിയത്. Read on deshabhimani.com