സ്‌റ്റീഫൻ ദേവസിയുടെ മൊഴി എടുത്തു



  തിരുവനന്തപുരം വയലിനിസ്‌റ്റ്‌ ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസിയുടെ മൊഴി എടുത്തു. ബാലഭാസ്‌കറെ ആശുപത്രിയിൽ സന്ദർശിച്ചതിന്റെ വിവരമാണ്‌ മുഖ്യമായും ചോദിച്ചറിഞ്ഞത്‌. ഇതിന്‌ പുറമേ സാമ്പത്തിക ഇടപാടുകൾ, ഒരുമിച്ചുള്ള വിദേശയാത്രകൾ എന്നിവയുടെ വിവരങ്ങളും തേടി. വേണ്ടിവന്നാൽ വീണ്ടും സ്‌റ്റീഫനെ വിളിപ്പിക്കാനാണ്‌ സിബിഐ തീരുമാനം.    തിരുവനന്തപുരത്തെ സിബിഐ ഓഫീസിൽ നടന്ന മൊഴിയെടുക്കൽ മൂന്നരമണിക്കൂർ നീണ്ടു. വ്യാഴാഴ്‌ച പകൽ മൂന്നിന്‌ ആരംഭിച്ച മൊഴിയെടുക്കൽ പൂർത്തിയായത്‌ വൈകിട്ട്‌ ആറരയോടെ. ഒരു തവണ മാത്രമാണ്‌ ആശുപത്രിയിൽ എത്തി ബാലഭാസ്‌കറെ കണ്ടിട്ടുള്ളൂവെന്ന്‌ സ്‌റ്റീഫൻ മൊഴി നൽകി.  ചുണ്ടനക്കത്തിൽനിന്നാണ്‌‌ പറയാനുള്ളത്‌ മനസ്സിലാക്കിയത്‌. അടുത്ത സുഹൃത്തായിരുന്നു. പ്രകാശ്‌ തമ്പി, അർജുൻ എന്നിവരെ ബാലഭാസ്‌കർ വഴിയാണ്‌ പരിചയമെന്നും  മൊഴി നൽകിയതായാണ്‌ വിവരം. ബാലഭാസ്‌കറെ മരിക്കുന്നതിനുമുമ്പ്‌  ആശുപത്രിയിൽ എത്തി കണ്ടവരിൽ ഒരാളാണ്‌ സ്‌റ്റീഫൻ ദേവസി.  അടുത്ത ദിവസംതന്നെ സിബിഐ സംഗീത സംവിധായകനും ബാലഭാസ്‌കറിന്റെ സുഹൃത്തുമായ ഇഷാൻ ദേവ്‌, ബാൻഡ്‌ അംഗങ്ങൾ എന്നിവരുടെ മൊഴി എടുക്കും. നുണപരിശോധന നടത്താൻ ഫോറൻസിക്‌ സയൻസ്‌ ലബോറട്ടറിക്ക്‌ ഉടൻ കത്ത്‌ നൽകും. കലാഭവൻ സോബി, പ്രകാശ് തമ്പി, വിഷ്‌ണു, അർജുൻ എന്നിവരെയാണ്‌ നുണപരിശോധന നടത്തുന്നത്‌.  നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സിബിഐ നുണപരിശോധന നടത്തുന്നുണ്ട്‌. ഈ ഘട്ടത്തിൽ  ബാലഭാസ്‌കർ കേസുമായി ബന്ധപ്പെട്ട നുണപരിശോധന നടത്താനാണ്‌ തീരുമാനം. സ്‌റ്റീഫൻ ദേവസി, മൊഴി, ബാലഭാസ്‌കറിന്റെ മരണം Read on deshabhimani.com

Related News