സങ്കടം പറഞ്ഞ്‌ മുഹമ്മദാബീവി
എല്ലാം ശരിയാകുമെന്ന്‌ മേയർ

കോർപറേഷൻ വട്ടിയൂർക്കാവ് സോണൽ അദാലത്തിൽ പരാതി സ്വീകരിക്കുന്ന മേയർ ആര്യ രാജേന്ദ്രൻ


പേരൂർക്കട നെട്ടയം ചന്തയെക്കുറിച്ചുള്ള സങ്കടം പങ്കുവയ്‌ക്കാനാണ്‌ മുഹമ്മദാബീവി എത്തിയത്‌. വട്ടിയൂർക്കാവ്‌ സോണൽ ഓഫീസിൽ നഗരസഭ ജനങ്ങളിലേക്ക്‌ എന്ന ക്യാമ്പയിന്‌ നേതൃത്വം നൽകുന്ന മേയർ ആര്യ രജേന്ദ്രനെ കണ്ടപാടെ മനസ്സ്‌ തുറന്നു. ‘നെട്ടയം ചന്ത ഉഷാറാക്കണം’. ആവശ്യം കേട്ട മേയറുടെ മറുപടി, "എല്ലാം ശരിയാക്കും'. പിന്നാലെ ഉദ്യോഗസ്ഥർക്ക്‌ നിർദേശവും. മനസ്സ്‌ നിറഞ്ഞ്‌ മേയർക്ക്‌ നന്ദിയും പറഞ്ഞ്‌ മുഹമ്മദാബീവി മടങ്ങി. 27 വർഷമായി ചന്തയിലെ കച്ചവടക്കാരിയാണ്‌ മുഹമ്മദാബീവി. വട്ടിയൂർക്കാവ് പഞ്ചായത്തായിരുന്ന കാലത്താണ് നെട്ടയം ജങ്‌ഷനിൽ ചന്ത ആരംഭിച്ചത്. അക്കാലംമുതൽ മുഹമ്മദാബീവിയുടെ ഭർത്താവിന് ചന്തയിൽ ഇറച്ചിക്കടയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പലചരക്ക് കടയായി. കോവിഡായതോടെ ചന്തയിലെ മത്സ്യക്കച്ചവടക്കാർ ഉൾപ്പെടെയുള്ളവർ ചന്തയ്ക്കുള്ളിൽനിന്ന് നെട്ടയം ജങ്‌ഷനിൽ വഴിയോരക്കച്ചവടത്തിനിറങ്ങി. ഇതോടെ ചന്ത നിർജീവമായി. 30 കച്ചവടക്കാരുണ്ടായിരുന്ന ചന്തയിൽ ഇപ്പോൾ മൂന്നു പേർ മാത്രം. ഈ സാഹചര്യത്തിലാണ് നഗരസഭ ജനങ്ങളിലേക്ക് എന്ന ക്യാമ്പയിൻ അറിഞ്ഞ് മേയറെ  കാണാൻ എത്തിയത്.  പരാതി പരിഗണിച്ച മേയർ ആര്യ രാജേന്ദ്രൻ വേദിയിൽത്തന്നെ വഴിയോരക്കച്ചവടത്തിന്‌ ഇരിക്കുന്ന കച്ചവടക്കാരെ ചന്തയിലേക്ക് പുനക്രമീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദേശം നൽകി. നെട്ടയം ചന്ത സജീവമാക്കാമെന്ന ഉറപ്പും നൽകി.  Read on deshabhimani.com

Related News