കൊലപാതകത്തേക്കാള്‍ ക്രൂരം കെപിസിസി 
പ്രസിഡന്റിന്റെ ന്യായീകരണം: എ വിജയരാഘവൻ

രക്തസാക്ഷി ധീരജിന്റെ വീട് സന്ദർശിച്ച എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അച്ഛനമ്മമാരെ ആശ്വസിപ്പിക്കുന്നു


 തളിപ്പറമ്പ് ധീരജിന്റെ കൊലപാതകത്തേക്കാൾ ക്രൂരമാണ് കെപിസിസി പ്രസിഡന്റ് സുധാകരന്റെ ന്യായീകരണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പൊതുപ്രവർത്തനവും രാഷ്ട്രീയവും മറ്റൊരാളുടെ ജീവൻ അപഹരിക്കാനുള്ള അവകാശമല്ല. ദൗർഭാഗ്യവശാൽ കോൺഗ്രസ് നേതൃത്വം കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും ധീരജിന്റെ വീട് സന്ദർശിച്ചശേഷം വിജയരാഘവൻ  മാധ്യമങ്ങളോട് പ്രതികരിച്ചു.   ഞങ്ങളെ എല്ലാദിവസവും കഠാരമുനയേക്കാൾ മൂർച്ചയേറിയ വാക്കുകൾകൊണ്ട് ആക്രമിക്കുകയാണെന്നാണ് ധീരജിന്റെ അമ്മ പറഞ്ഞത്. മകന്റെ ആകസ്മിക വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന അച്ഛനും അമ്മയുമാണെന്നത്‌ പോലും പരിഗണിക്കാതെയാണ്‌  സുധാകരന്റെ പ്രതികരണം.  കെപിസിസി അധ്യക്ഷനെ ന്യായീകരിക്കയാണ് കേരളത്തിലെ കോൺഗ്രസുകാർ. കേരളീയ സമൂഹം കോൺഗ്രസിന്റെ നിലപാടുകൾക്ക് ഒപ്പമല്ല.  കോൺഗ്രസ് നിലപാട്‌ എല്ലാവരും ഒരുമിച്ച്‌ എതിർക്കേണ്ടതാണ്. വാടകഗുണ്ടകളും മാഫിയകളും കൈയാളുന്ന പ്രവർത്തനമാണ് കോൺഗ്രസിൽ നടക്കുന്നത്. പുതിയ കെപിസിസി നേതൃത്വത്തിന്റെ അറിവോടും അംഗീകാരത്തോടെയുമാണ് ഇതെന്നും വിജയരാഘവൻ പറഞ്ഞു.  ഡോ. വി ശിവദാസൻ എം പി, ഏരിയാ സെക്രട്ടറി കെ സന്തോഷ് തുടങ്ങിയവരും ഒപ്പമുണ്ടായി. മാധ്യമപ്രവർത്തകൻ എം വി നികേഷ്‌കുമാറും വീട് സന്ദർശിച്ചു.   Read on deshabhimani.com

Related News