അടച്ചിട്ട വെള്ളച്ചാട്ടങ്ങൾ തുറക്കണം: 
സിപിഐ എം



പുനലൂർ കനത്ത മഴയെത്തുടർന്ന്‌ അടച്ചിട്ടിരിക്കുന്ന കിഴക്കൻ മേഖലയിലെ വെള്ളച്ചാട്ടങ്ങൾ തുറക്കണമെന്ന്‌ സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന പാലരുവി, കുംഭാവുരുട്ടി വെള്ളച്ചാട്ടങ്ങളാണ്‌ അടച്ചിട്ടിരിക്കുന്നത്. ഇതുമൂലം അച്ചൻകോവിൽ പ്രദേശത്തെ ജനങ്ങളുടെ പ്രധാനപ്പെട്ട വരുമാനസ്രോതസ്സ്‌ അടഞ്ഞ സ്ഥിതിയിലാണ്‌. കുംഭാവുരുട്ടിയിൽ ഉണ്ടായ അപകടം വനം ഉദ്യോഗസ്ഥരുടെ വീഴ്ചയിൽനിന്ന്‌ ഉണ്ടായതാണ്. താൽക്കാലികമായി ഉണ്ടാക്കിയ തടയണ തകർന്നതു മൂലമാണ് ശക്തമായ ഒഴുക്കുണ്ടായതും അപകടം നേരിട്ടതും. കുംഭാവുരുട്ടി വെള്ളച്ചാട്ടം അടയ്‌ക്കുന്നത്‌ തമിഴ്നാട്ടിലെ ചില സ്വകാര്യ വെള്ളച്ചാട്ടം ഉടമകളെ സഹായിക്കാൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന നീക്കമാണ്. മൂന്നുവർഷം മുമ്പുണ്ടായ അപകടത്തെതുടർന്ന് നിർമാണപ്രവർത്തനങ്ങൾ താമസിപ്പിച്ച് രണ്ട് സീസണിൽ അധികം കുംഭാവുരുട്ടിക്കു നഷ്ടമായത് ലക്ഷക്കണക്കിനു രൂപയാണ്. ജനവിരുദ്ധനയങ്ങൾ സ്വീകരിക്കുന്ന വനം ഉദ്യോഗസ്ഥർക്കെതിരായി നടപടി സ്വീകരിക്കണമെന്നും വെള്ളച്ചാട്ടങ്ങൾ ജനങ്ങൾക്ക് തുറന്നുനൽകണമെന്നും അവിടെയുണ്ടായ അപകടത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. Read on deshabhimani.com

Related News