ദുരിതം മാറാതെ ലോട്ടറി തൊഴിലാളികളും



  കണ്ണൂർ കോവിഡ്‌ നാൾക്കുനാൾ പിടിമുറുക്കുമ്പോൾ ലോട്ടറിവിറ്റ്‌ അന്നന്നത്തെ അന്നം കണ്ടെത്തുന്ന തൊഴിലാളികളും ദുരിതത്തിൽ. നിത്യരോഗികളും ഭിന്നശേഷിക്കാരുമാണ് ലോട്ടറി മേഖലയിൽ കൂടുതലും. ടിക്കറ്റ്‌ വാങ്ങാനുള്ള ധനസഹായം ഉൾപ്പെടെ സർക്കാർ നൽകിയിട്ടുണ്ടെങ്കിലും വിൽക്കാനാവുന്നില്ല. 40 രൂപയുടെ ടിക്കറ്റിന്‌ 28 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയത്‌ താങ്ങാനാവാതെ വരുമാനം കുറഞ്ഞ അവസ്ഥയിൽ ലോക്‌‌ഡൗണും വന്നതോടെ ദുരിതം പൂർണമായി. ഇക്കാലത്ത്‌ മരുന്ന്‌ വാങ്ങാൻപോലും പണമില്ലാതെ പലരും ബുദ്ധിമുട്ടിലായിരുന്നെന്ന്‌ ലോട്ടറി തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി സി പി  രവീന്ദ്രൻ പറഞ്ഞു. ലോക്‌‌ഡൗൺ പ്രഖ്യാപിച്ചതോടെ നറുക്കെടുപ്പ്‌ നിർത്തിയിരുന്നു. പിന്നീട്‌ ജൂണിലാണ്‌ ടിക്കറ്റുകൾ വിൽക്കാനായത്‌. എന്നാൽ പഴയ ടിക്കറ്റുകൾ വാങ്ങാൻ ആരും തയ്യാറായില്ല. ഭൂരിഭാഗം ടിക്കറ്റുകളും കെട്ടിക്കിടന്നു.  പിന്നീട്‌ ആഴ്‌ചയിൽ ആറ്‌ ദിവസങ്ങളിലും ടിക്കറ്റ്‌ നറുക്കെടുപ്പുമായി പുനരാരംഭിച്ചെങ്കിലും തിരുവനന്തപുരത്ത്‌ ലോക്‌‌ഡൗൺ പ്രഖ്യാപിച്ചതോടെ നറുക്കെടുപ്പ്‌ മുടങ്ങി. പിന്നീടിത്‌ ആറ്റിങ്ങലിലേക്ക്‌ മാറ്റുകയായിരുന്നു. ടിക്കറ്റ്‌ വിൽപനയുടെ ബുദ്ധിമുട്ടുകൾ അറിച്ചതിനെ തുടർന്ന്‌ 28 മുതൽ ആഴ്‌ചയിൽ മൂന്ന്‌ ദിവസം നറുക്കെടുപ്പ്‌ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News