ഡ്രൈവിങ് ടെസ്റ്റുകൾ ഇന്നുമുതൽ



ഇടുക്കി കോവിഡിനെ തുടർന്ന് നിർത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകൾ തിങ്കളാഴ്‌ച ആരംഭിക്കുന്നതിന് മുന്നോടിയായി തൊടുപുഴ ജോയിന്റ്‌ ആർടി ഓഫീസിൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തി. ഡ്രൈവിങ് സ്‌കൂളുകൾക്കുണ്ടായിരുന്ന വിലക്കും നീക്കി. കോവിഡ് വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ടെസ്റ്റ് ഗ്രൗണ്ടിലും ഡ്രൈവിങ് സ്‌കൂളുകളിലുമെത്തി വിലയിരുത്തും. ലോക്ക്‌ ഡൗൺ ആരംഭിക്കുന്നതിന് മുമ്പ്‌ ലേണേഴ്‌സ് ലൈസൻസ് എടുത്തവർക്കോ ഒരിക്കൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുത്ത് പരാജയപ്പെട്ടവർക്കോ മാത്രമാണ് ഒക്ടോബർ 15 വരെ ഡ്രൈവിങ് ടെസ്റ്റിനുള്ള അവസരം.       മറ്റുള്ളവർക്ക് അതിനുശേഷം അവസരം നൽകും. ലേണേഴസ് ടെസ്റ്റുകൾക്ക് ഓൺലൈൻ രീതി തുടരും. ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടർ ഗ്ലൗസ്, മാസ്‌ക്, മുഖാവരണം എന്നിവ നിർബന്ധമായും ധരിക്കണം. ഡ്രൈവിങ് സ്‌കൂൾ ജീവനക്കാർ കണ്ടെയ്ന്റ്‌മെന്റ് സോണിൽ താമസിക്കുന്നവരാകരുത്. ഇവരുടെ കുടുംബാംഗങ്ങൾ ഹോം ക്വാറന്റൈനിലുള്ളവരുമാകരുത്. പരിശീലനം നടക്കുന്ന സ്ഥലങ്ങളിലും ടെസ്റ്റ് ഗ്രൗണ്ടിലും സാമൂഹ്യ അകലം പാലിക്കണം. സ്ഥാപനം തുറക്കുന്ന വേളയിൽ ഓഫീസും പരിസരവും വാഹനങ്ങളും ശുചിയാക്കുകയും അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കോവിഡ് വ്യാപനം തടയാൻ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ മാർഗനിർദേശങ്ങളും പാലിക്കേണ്ടതും ഇത് സംബന്ധിച്ച വിശദമായ അറിയിപ്പ് സ്‌കൂളിലും പരിശീലന ഗ്രൗണ്ടിലും പ്രദർശിപ്പിക്കുകയും ചെയ്യണം. ഓരോ ആളിനും പരിശീലനം നൽകുന്നതിന്  മുമ്പ്‌ ഇൻസ്ട്രക്ടറും പരിശീലനാർഥിയും കൈകൾ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഡ്രൈവിങ് പരിശീലനം നൽകുന്ന വാഹനം എല്ലാ ദിവസവും വാട്ടർ സർവീസ് ചെയ്യുകയും അണുവിമുക്തമാക്കുകയും ചെയ്യണം.  അണുവിമുക്തമാക്കുന്നതിനു വേണ്ടി അണുനാശിനി ലായനി നിറച്ചിട്ടുള്ള മൂന്ന്‌ ലിറ്റർ എങ്കിലും കപ്പാസിറ്റിയുള്ള ഹാൻഡ് സ്‌പ്രെയർ ഒരോ വാഹനത്തിലും സൂക്ഷിക്കണം. പരിശീലന സമയം ഒന്നിൽ കൂടുതൽ ആളുകൾ വാഹനത്തിൽ ഉണ്ടാകരുത്. വാഹനത്തിന്റെ ഡോർ ഗ്ലാസുകൾ തുറന്നിടണം, എസി പാടില്ല. ഡ്രൈവിങ് സ്‌കൂൾ ഇൻസ്ട്രക്ടർ ഒരോ ആളുകൾക്കും പരിശീലനം നൽകിയതിനുശേഷം സ്റ്റിയറിങ്‌ വീൽ, ഗിയർ ലിവർ, സീറ്റ് ബെൽറ്റ്, ഹാൻഡിൽ, മിറർ, സ്വിച്ചുകൾ, ഡോർ ഹാൻഡിലുകൾ, റ്റു വീലർ ഹാൻഡിലുകൾ എന്നിവ അണുവിമുക്തമാക്കണം. ഡ്രൈവിങ് ടെസ്റ്റിനായി എത്തുന്നവർ ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കണം. ഇവ പഠിതാക്കൾ കൊണ്ടുവരികയോ  ഡ്രൈവിങ് സ്‌കൂളിൽനിന്ന് നൽകുകയോ ചെയ്യണം. സർക്കാർ നിർദേശങ്ങൾ പാലിക്കാത്ത ഡ്രൈവിങ് സ്‌കൂളിനെതിരെയും പഠിതാക്കൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കും.   Read on deshabhimani.com

Related News