33 തദ്ദേശ സ്ഥാപനങ്ങൾ 
ഡിജിറ്റലാകുന്നു



  കണ്ണൂർ സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരും.   എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശേരി, കരിവെള്ളൂർ–-- പെരളം, രാമന്തളി, കടന്നപ്പളളി–- പാണപ്പുഴ, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി പഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പെടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയായി. എരഞ്ഞോളി പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു.   ഹരിത കർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറി വിവരശേഖരണം നടത്തും. ശേഷം ക്യൂ ആർ കോഡ് പതിക്കും. തുടർ മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വച്ച് പുതുക്കാനാവും. ആപ്പ് നിലവിൽ വരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. തദ്ദേശം, ജില്ല, സംസ്ഥാനതലംവരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്. Read on deshabhimani.com

Related News