നാടിന് പച്ചപ്പ്‌ വിരിച്ച 5 അഭിമാന വര്‍ഷം



കാസർകോട്‌  ഹരിത കേരളമിഷൻ പദ്ധതികളുടെ നടത്തിപ്പിന്‌  അഭിമാനകരമായ അഞ്ചുവർഷം. വെള്ളം, വൃത്തി, വിളവ് എന്നീ ലക്ഷ്യങ്ങൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം കർമ പരിപാടിയിൽ നിരവധി പദ്ധതികളാണ്‌ നടപ്പാക്കിയത്‌.  ജനങ്ങളിൽ  പാരിസ്ഥിതിക ബോധം മുണ്ടാക്കുന്ന ജനകീയ ഇടപെടലാണ്‌ ശുചിത്വ മാലിന്യ സംസ്‌കരണം, കൃഷി, ജലസംരക്ഷണം എന്നിവ. പെൻഫ്രെണ്ട്, കുപ്പി, ഹരിതസ്പർശത്തിന് ഞാനും എന്റെ വിദ്യാലയവും, ടീച്ചറും കുട്ട്യോളും തുടങ്ങിയ തനത്‌ പദ്ധതികൾ ശ്രദ്ധേയമായി. തരിശുരഹിത ഗ്രാമം പദ്ധതിയിൽ  16 പഞ്ചായത്തുകളെയും രണ്ട്  നഗരസഭകളെയും തരിശു രഹിതമായി പ്രഖ്യാപിച്ചു. ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിലൂടെ 406.25 കിലോമീറ്റർ നീർച്ചാൽ ശുചീകരിച്ചു. സംസ്ഥാനത്ത്‌ കൂടുതൽ പച്ചത്തുരുത്തുകൾ നിർമിച്ച ജില്ലയും കാസർകോടാണ്. വാർഷികാഘോഷം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി അധ്യക്ഷയായി.   മികച്ച രീതിയിൽ പ്രവർത്തനം നടത്തിയ  തദ്ദേശ  സ്ഥാപനങ്ങൾക്കും  നേതൃത്വം നൽകിയവർക്കും ഉപഹാരം നൽകി. എം രാജഗോപാലൻ എംഎൽഎ മുഖ്യാതിഥിയായി. ഹരിതകേരള മിഷൻ തയ്യാറാക്കിയ 'പടവുകൾ അടയാളങ്ങൾ' എന്ന രേഖ എൻ എ നെല്ലിക്കുന്ന് എംഎൽഎ കയ്യൂർ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ പി വത്സലന് നൽകി പ്രകാശിപ്പിച്ചു. നീലേശ്വരം നഗരസഭ അധ്യക്ഷ ടി വി ശാന്ത, കലക്ടർ സ്വാഗത്‌ ആർ ഭണ്ഡാരി,  ഡെപ്യൂട്ടി ജില്ലാ പ്ലാനിങ് ഓഫീസർ നിനോജ്,  ജില്ലാ ജയിൽ സൂപ്രണ്ട് കെ വേണു,  ഖാലീദ് പച്ചക്കാട് എന്നിവർ സംസാരിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോ-ഓഡിനേറ്റർ എം പി സുബ്രഹ്‌മണ്യൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News