ജനസുരക്ഷയ്ക്കാണ് പ്രാധാന്യം; മന്ത്രി



  തൃശൂർ തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ  എന്ന ആനയെ എഴുന്നള്ളിക്കുന്ന വിഷയത്തിൽ  ജനസുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം കൽപ്പിക്കുന്നതെന്ന്   മന്ത്രി കെ രാജു.  ഇക്കാര്യത്തിൽ കേവലം ആവേശ പ്രകടനങ്ങൾക്കല്ല, ജനങ്ങൾക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻകരുതലുകൾക്കാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻവർഷങ്ങളേപ്പോലെ   ഒരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണ് സർക്കാർ സ്വീകരിച്ചു നടപ്പാക്കുന്നതെന്നും ഫേസ്ബുക്ക് പോസ‌്റ്റിൽ മന്ത്രി വ്യക്തമാക്കി. പ്രായം ചെന്നതിനാൽ സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റക്കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയാണ്.  2009 മുതലുള്ള കണക്കുപ്രകാരം ഈ ആന ഏഴു പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. തിരുവമ്പാടി ചന്ദ്രശേഖരൻ, കൂനത്തൂർ കേശവൻ എന്നീ നാട്ടാനകളെ കുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി  എട്ടിന് രണ്ടുപേരെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ഈ ആനയെ സംബന്ധിച്ച് വിദഗ്ധരുൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽഡ‌്  ലൈഫ‌് വാർഡന‌് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇതിനെ എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് ചീഫ് വൈൽഡ‌്  ലൈഫ‌് വാർഡൻ റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. ഈ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള അധികാരം ജില്ലാ കലക്ടർക്കാണ്. ഇത്രയും  അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശൂർ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നള്ളിച്ചാൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും.   ഈ വിഷയം സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളുടെ ജീവന്  വില കൽപ്പിക്കാത്ത നിക്ഷിപ്ത താൽപ്പര്യക്കാരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ.  ജനങ്ങൾ ഇത്തരം വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മന്ത്രി  അഭ്യർഥിച്ചു.  പൂരത്തിന് തുടക്കംകുറിച്ച് നെയ്തലക്കാവ് വിഭാഗക്കാർ തെക്കേഗോപുരവാതിൽ തുറക്കാറുള്ളത്   തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. Read on deshabhimani.com

Related News