ഇന്റലിജന്റായി ശ്രീനാരായണപുരം പഞ്ചായത്ത്
കൊടുങ്ങല്ലൂർ ശ്രീനാരായണപുരം പഞ്ചായത്തിനെ ജില്ലയിലെ ആദ്യ ഇന്റലിജന്റ് പഞ്ചായത്തായി മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ചു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വികസനക്ഷേമ പദ്ധതികൾ വിഭാവനം ചെയ്യുന്നതിനും പൊതുജനങ്ങളിലേയ്ക്ക് സേവനങ്ങൾ അതിവേഗം എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ഓൺലൈനായാണ് മന്ത്രി ഉദ്ഘാടനം ചെയതത്. ഡ്രോൺ, ജിപിഎസ്, ഡിജിപിഎസ്, ജിഐഎസ് പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്തിലെ റോഡുകൾ, തോടുകൾ, പാലങ്ങൾ, ജലസംഭരണ കേന്ദ്രങ്ങൾ പ്രകൃതിവിഭവങ്ങൾ, ചരിത്രം, വ്യക്തിഗത ഡാറ്റകൾ തുടങ്ങിയവയുടെ ഇമേജ് സഹിതമുള്ള വിവരങ്ങളാണ് വിരൽത്തുമ്പിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാകുക. 30 ലക്ഷം രൂപയാണ് പദ്ധതിയുടെ നിർവഹണത്തിനായി വിനിയോഗിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രദേശവാസികളുടെ വിവരങ്ങള്‍, കെട്ടിടങ്ങളുടെ ചുറ്റളവ്, ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍, റോഡ്, പാലം, കലുങ്ക്, മറ്റു ലാൻഡ്‌മാര്‍ക്കുകള്‍, വാട്ടര്‍ പൈപ്പ്ലൈന്‍, വൈദ്യുതി ലൈനുകള്‍ തുടങ്ങി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന എല്ലാ വിവരങ്ങളും അതാത് ലൊക്കേഷനില്‍ ഡിജിറ്റലായി ശേഖരിക്കും. ഡ്രോണ്‍ സര്‍വേയിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലെ മുഴുവന്‍ ഭൂപ്രദേശങ്ങളെക്കുറിച്ചുള്ള വ്യക്തവും സൂക്ഷ്മവുമായ വിവരങ്ങള്‍ ലഭ്യമാകും. വെബ്പോര്‍ട്ടലിലും ഒരുക്കിയിട്ടുണ്ട്. ഇ ടി ടൈസൺ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് സി കെ ഗിരിജ, പഞ്ചായത്ത് പ്രസിഡന്റ് എം എസ് മോഹനൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡങ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ജില്ലാ പഞ്ചായത്തംഗം സുഗത ശശിധരൻ,പഞ്ചായത്ത് പ്രസിഡന്റ് ടി കെ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. Read on deshabhimani.com