മഴ: സ്ഥിതിഗതികൾ വിലയിരുത്തി

മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ കലക്ടറേറ്റിൽ നടന്ന അവലോകന യോഗം


കൽപ്പറ്റ  കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബാണാസുരസാഗർ ഡാം ജലനിരപ്പുയർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണ് ശനി അടിയന്തര യോഗം ചേർന്നത്.   ജില്ലയിൽ ശനി കൂടി മഞ്ഞ അലർട്ടായിരിക്കും. ഞായർ, തിങ്കൾ ദിവസങ്ങളിൽ പച്ചയുമാണെങ്കിലും അതിതീവ്ര മഴ മുന്നിൽ കണ്ടുതന്നെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന്‌ മന്ത്രി നിർദേശിച്ചു.  ബാണാസുരസാഗർ ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ എല്ലാതരത്തിലുമുള്ള സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. നല്ല ജാഗ്രതയോടെ കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജില്ലയിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. ബാണാസുരസാഗറിൽ നിലവിൽ ഓറഞ്ച് അലർട്ടാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. വെള്ളം അപ്പർ റൂൾ ലെവലിൽ എത്തിയ ശേഷം പകൽ സമയത്തു മാത്രമേ ഡാം തുറക്കുകയുള്ളൂവെന്നും ഡാം തുറന്നാലും ദുരന്ത സാധ്യതകളില്ലെന്നും കലക്ടർ എ ഗീത യോഗത്തിൽ അറിയിച്ചു. എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയതായും ജില്ലയിൽ വെള്ളം കയറാനും മണ്ണിടിച്ചിലും സാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളിൽനിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചതായും കലക്ടർ പറഞ്ഞു.   സബ് കലക്ടർ ആർ  ശ്രീലക്ഷ്മി, ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ്, എഡിഎം എൻ ഐ ഷാജു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.    Read on deshabhimani.com

Related News